തൃശൂര്‍ : ദേശീയ പൊതുതെരഞ്ഞെടുപ്പിനെ ജാഗ്രത പൂര്‍വം സമീപിക്കണമെന്ന് തൃശൂര്‍ അതിരൂപത സര്‍ക്കുലര്‍ (Syro Malabar Catholic Archeparchy of Thrissur on Lok Sabha election). ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'സമുദായ ജാഗ്രത സമ്മേളനം' വിളിക്കാനും അതിരൂപത തീരുമാനിച്ചിട്ടുണ്ട് (Syro Malabar Catholic Archeparchy of Thrissur community meeting). ഈ മാസം 25 നാണ് തൃശൂരില്‍ സമുദായ ജാഗ്രത സമ്മേളനം ചേരുക. സമ്മേളനത്തിന് മുന്നോടിയായി 18ന് സമുദായ ജാഗ്രത ദിനമായി ആചാരിക്കാനും ഇടവകകള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശം ഉണ്ട്.
സഭ പുറപ്പെടുവിച്ച സർക്കുലറിൽ രാജ്യത്താകമാനം മത ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും നേരിടുന്ന സാഹചര്യം പറയുന്നുണ്ടെങ്കിലും കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം കേരള സർക്കാരിനെ വിമര്‍ശിക്കുന്നുമുണ്ട്. ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഇതുവരെയും പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നാണ് സർക്കുലറിലെ വിമർശനം. രാജ്യത്തെ മത ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും കടുത്ത അരക്ഷിതാവസ്‌ഥയിലൂടെ കടന്നുപോകുമ്പോൾ ദേശീയ പൊതു തെരഞ്ഞെടുപ്പിനെ ജാഗ്രത പൂർവം സമീപിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
രാജ്യത്തെമ്പാടും ക്രൈസ്‌തവ വിശ്വാസികൾക്ക് നേരെയും, സ്ഥാപനങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. രാജ്യത്തെ സമകാലിക രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇടവകകൾക്കായി അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 'വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രീണന രാഷ്‌ട്രീയ തന്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും മത്സരിക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്.
കേരളത്തിലെ ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ര്സ്‌തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയാറായിട്ടില്ല. സഭയും സമുദായവും നേരിടുന്ന ഇത്തരം ആശങ്കകളും വേദനകളും രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തൃശൂര്‍ അതിരൂപത സമുദായ ജാഗ്രത സമ്മേളനം വിളിച്ച് ചേര്‍ക്കുകയാണ്'-സര്‍ക്കുലറില്‍ പറയുന്നു.
25 ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തൃശൂർ സെന്‍റ് തോമസ് കോളജിലാണ് സമുദായ ജാഗ്രത സമ്മേളനം നടക്കുക. സമ്മേളനത്തില്‍ സഭ പുരോഹിതന്മാരും സമുദായ നേതാക്കളും പങ്കെടുക്കും. ഇടവകകളില്‍ നിന്ന് പ്രതിനിധികളാണ് പങ്കെടുക്കുക. സമുദായ ജാഗ്രത സമ്മേളനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18ന് നടക്കുന്ന സമുദായ ജാഗ്രത ദിനത്തില്‍ ക്രൈസ്‌തവ സമൂഹം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഇടവക സമൂഹത്തെ ബോധവത്‌കരിക്കാന്‍ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.