ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ. ടി എന്‍ സരസുവിനെ ഫോണില്‍ വിളിച്ച് ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പാവങ്ങളുടെ പണം സിപിഎം നേതാക്കള്‍ സഹകരണ ബാങ്കുകള്‍ വഴി കൊള്ളയടിക്കുന്നുവെന്നും അക്കാര്യത്തില്‍ നടപടി വേണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു (PM Modi Talk to Prof.T N Sarasu).
സ്ഥാനാര്‍ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത സരസുവിനെ അദ്ദേഹം അഭിനന്ദിച്ചു. ഇതാണ് പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാകേണ്ട ഗുണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം താനറിഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന്‍റെ വിശദാംശങ്ങള്‍ തന്‍റെ പക്കലുണ്ട്. ധാരാളം പാവങ്ങള്‍ക്ക് പണം നഷ്‌ടമായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളും. പാവങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ നിയമോപദേശം തേടും. ഇഡി ഇടപെട്ട് എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന് പരിശോധിക്കും. ഓരോരുത്തരുടെയും നഷ്‌ടമായ ഓരോ പൈസയും തിരികെ നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
നമസ്‌കാരം സുഖമാണോ എന്ന് മലയാളത്തില്‍ ചോദിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ചര്‍ച്ച ആരംഭിച്ചത്. സുഖം തന്നെയെന്ന് അവര്‍ മറുപടി നല്‍കി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എങ്ങനെ പോകുന്നുവെന്നും പ്രധാനമന്ത്രി ആരാഞ്ഞു. സബ് കാ സാത്ത് സബ് കാ വികാസ് എന്ന പ്രധാനമന്ത്രിയുടെ ആശയത്തെക്കുറിച്ച് താന്‍ ജനങ്ങളുമായി സംസാരിച്ചെന്ന് പ്രൊഫ. സരസു പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
നേരത്തെ പ്രിന്‍സിപ്പാളായിരുന്ന കാലത്ത് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ അവര്‍ വിശദീകരിച്ചു. എസ്എഫ്ഐ നേതാക്കളില്‍ നിന്നും, സിപിഎം അനുകൂല അധ്യാപക സംഘടനകളില്‍ നിന്നും താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ അദ്ദേഹത്തോട് പങ്കുവച്ചു. ആലത്തൂരിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നും സരസു പ്രധാനമന്ത്രിയോട് പറഞ്ഞു.
യുവാക്കള്‍ക്കിടയില്‍ ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും, എംപിയായിക്കഴിഞ്ഞാല്‍ എന്തൊക്കെയാണ് പദ്ധതികളെന്നും മോദി ആരാഞ്ഞു. താന്‍ മോദിക്കൊപ്പമുണ്ടാകുമെന്നും മോദിയുടെ ഉറപ്പുകള്‍ പാലിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തിന്‍റെ വികസനത്തിനായി തനിക്ക് കഴിയാവുന്നതിന്‍റെ പരമാവധി ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എംപി രമ്യാഹരിദാസ് ഒന്നും ചെയ്‌തിട്ടില്ലെന്നും അവര്‍ ആരോപിച്ചു.