ടോക്കിയോ: ജപ്പാന്‍റെ ചാന്ദ്ര ദൗത്യമായ സ്‌മാർട് ലാൻഡർ ഫോർ ഇൻവെസ്‌റ്റിഗേറ്റിങ് മൂൺ (സ്ലിം) ചന്ദ്രനിലിറങ്ങി. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ലാന്‍ഡിങ് തുടങ്ങിയത്. 20 മിനിട്ട് നീണ്ട ലാന്‍ഡിങ് പ്രക്രിയക്കൊടുവില്‍ പേടകം സുരക്ഷിതമായി ചന്ദ്രനിലിറങ്ങി. ഇതോടെ ജപ്പാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി (SLIM Lunar Mission of Japan Made Historic Soft Landing).
ചന്ദ്രനിലെ കടൽ എന്നറിയപ്പെടുന്ന മെയർ നെക്‌ടാരിസിന് സമീപമാണ് പേടകം ഇറങ്ങിയത്. സുരക്ഷിതമായി ചന്ദ്രനിലിറങ്ങിയെങ്കിലും ദൗത്യം പൂര്‍ണ വിജയമാണോ എന്ന് സ്ഥിരീകരിക്കാന്‍ സിഗ്നലുകള്‍ ലഭിക്കേണ്ടതുണ്ട്. സിഗ്നല്‍ ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ജപ്പാനിലെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്‌സയിലെ ശാസ്‌ത്രജ്ഞര്‍. സിഗ്നല്‍ ലഭിച്ചാലേ പേടകം സുരക്ഷിതമാണോയെന്ന് ഉറപ്പിക്കാനാകൂ. സിഗ്നല്‍ ലഭിച്ചിട്ടില്ലെങ്കിലും ടെലിമെട്രി വിവരങ്ങള്‍ പ്രകാരം പേടകം ചന്ദ്രോപരിതലത്തിലുണ്ടെന്നാണ് ജാക്‌സ അധികൃതര്‍ നല്‍കുന്ന വിവരം.