പത്തനംതിട്ട : ഭക്ഷണസാധനങ്ങള്‍ക്ക് അന്യായമായി വില ഈടാക്കി ശബരിമല തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ഹോട്ടലുകളില്‍ പരിശോധന നടത്താൻ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനം,പമ്പ, നിലയ്ക്കൽ തുടങ്ങി ജില്ലയിലെ എല്ലാ ഹോട്ടലകളിലേയും ഭക്ഷണങ്ങളുടെ വിലവിവരപ്പട്ടിക കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഈ വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്നും, ഇത് അനുസരിച്ചാണോ വില ഈടാക്കുന്നതെന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് ജില്ലാ കലക്‌ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടത്തുന്നത്.
സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, തിരുവല്ല എന്നീ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ പരിധികളിലും ഭക്ഷണശാലകളില്‍ പരിശോധന നടത്തും. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ആരോഗ്യം, റവന്യൂ, പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏഴ് ബാച്ചുകളായാണ് ഡ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലേയും ഭക്ഷണത്തിന്റെ വില, തൂക്കം, ഗുണനിലവാരം മുതലായ കാര്യങ്ങള്‍ സ്‌ക്വാഡ് പരിശോധിച്ച് ഉറപ്പ് വരുത്തും. ഭക്ഷണശാലകള്‍ 100 കിലോഗ്രാമിന് മുകളിലുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ സൂക്ഷിക്കുകയോ ഗാര്‍ഹിക സിലണ്ടറുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ സ്‌ക്വാഡ് പിടിച്ചെടുക്കും. തീര്‍ഥാടകര്‍ വാഹനങ്ങള്‍ക്ക് സമീപത്ത് ഭക്ഷണം പാചകം ചെയ്താലും പിടി വീഴും.