ഇറച്ചിക്കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍ കണ്ണൂർ : ഇറച്ചിക്കോഴി വില ഇടിഞ്ഞതോടെ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കണ്ണൂരിൻ്റെ ഗ്രാമീണ മേഖലകളിലെ ഫാം കർഷകര്‍. ഭക്ഷ്യ വിഷബാധയും പക്ഷിപ്പനിയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തതോടെ കോഴിയിറച്ചിക്ക് വലിയ രീതിയിൽ ആവശ്യക്കാർ കുറഞ്ഞു. വില്‍പ്പന കുറയുകയും ഉത്‌പാദനം കൂടുകയും ചെയ്‌തതോടെ വില കുത്തനെ ഇടിഞ്ഞു.
ഇതോടെ കോഴി കർഷകർ കടുത്ത പ്രതിസന്ധിയിലായി. ജനുവരി പകുതി മുതൽ തുച്ഛമായ നിരക്കിലാണ് കോഴികള്‍ വില്‍ക്കപ്പെടുന്നത്. നിലവിൽ 27 മുതൽ 39 രൂപ വരെ നൽകിയാണ് കർഷകർ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്.
40 മുതല്‍ 45 ദിവസം വരെ ഇവയെ ഫാമില്‍ പരിപാലിക്കണം. ഒരു കോഴിക്ക് ഏകദേശം മൂന്ന് കിലോ തീറ്റ വേണ്ടിവരും. ഇറച്ചിക്ക് വിലകുറയുമ്പോഴും തീറ്റ ഇടവിലയിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ അവിടെയും ലാഭമില്ല. 45 ദിവസത്തിന് മുകളിൽ പ്രായമായ കോഴികളെ വളർത്തുന്നത് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റ് ഒഴിവാക്കാറാണ് പതിവ്.
വിരിഞ്ഞിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഫാമിലെത്തുന്ന കോഴിക്കുഞ്ഞിനെ പരിപാലിച്ച് വില്‍പ്പനയ്ക്ക് തയാറാക്കുന്നതുവരെ കര്‍ഷകന് ഏകദേശം 180 രൂപ ചെലവ് വരും. ഇതിനുപുറമെ പ്രതിരോധ മരുന്നും കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള മരുന്നും നൽകണം. കൂടാതെ കൂട്ടിലേക്കുള്ള വൈദ്യുതി, അറക്കാപ്പൊടി തുടങ്ങിയ വസ്‌തുക്കള്‍ കൂടി ആകുമ്പോൾ കോഴിയൊന്നിന് ആറ് രൂപ അധികം വരും.
എന്നാൽ ഇപ്പോൾ കുറച്ചുനാളുകളായി മുടക്കുമുതലിനേക്കാൾ കുറഞ്ഞ വിലയിലാണ് കോഴി വില്‍പ്പനയെന്ന് കർഷകർ പറയുന്നു. കിലോയ്‌ക്ക് 105 രൂപ നിരക്കിലാണ് നിലവില്‍ കോഴിയെ വില്‍ക്കുന്നത്. വില 110 രൂപയാക്കിയാല്‍ മാത്രമേ മുടക്കിയ പണം എങ്കിലും തിരികെ കിട്ടൂവെന്നും കർഷകർ പറയുന്നു.
ഇടനിലക്കാരും കച്ചവടക്കാരും ലാഭം ഈടാക്കി വില്‍പ്പന നടത്തുമ്പോഴും കടത്തിലാകുന്നത് കോഴി കര്‍ഷകരാണ്. ഭക്ഷ്യവിഷബാധയ്ക്ക് കാരണം കോഴിയിറച്ചിയാണെന്ന ധാരണ ജനങ്ങളിലുണ്ടെന്നും എന്നാൽ ഇത്തരം സംഭവങ്ങളുടെ നിജസ്ഥിതി മനസിലാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.