ഇടുക്കി : സംസ്ഥാനത്തെ ഗ്രോതവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീൻ കുര്യാക്കോസും വ്‌ളോഗർ സുജിത് ഭക്തനും ചേർന്ന് നടത്തിയ യാത്ര വിവാദത്തിൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യാത്രയെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് മൂന്നാർ പൊലീസിൽ പരാതി നൽകി. എംപിയുടെ യാത്രയിൽ വിശദീകരണം ആവശ്യപ്പെട്ട് സിപിഎം ജില്ല നേതൃത്വവും രംഗത്തെത്തി.
കൊവിഡ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏക സ്ഥലമാണ് ഇടമലക്കുടി. പഞ്ചായത്തിന്‍റെ കൊവിഡ് പ്രതിരോധ മാതൃക ഏറെ ശ്രദ്ധയകർഷിച്ചിരുന്നു. അവശ്യ സർവീസ് ഒഴികെ മറ്റാർക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല.
Also read: സജേഷ് ബിനാമി ; 'പൊട്ടിക്കലിന്‍റെ' സൂത്രധാരൻ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്
ഇതിനിടയിലാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസിനും സംഘത്തിനും ഒപ്പം വ്‌ളോഗർ സുജിത്ത് ഭക്തന്‍ ഇടമലക്കുടിയിലെത്തി ദൃശ്യങ്ങൾ പകർത്തിയത്.
അന്വേഷണം ആവശ്യപ്പെട്ട് സിപിഎം
ഇടമലക്കുടിയിലെ എൽപി സ്‌കൂളിലേക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനാണ് യാത്ര നടത്തിയതെന്ന് സുജിത്ത് ഭക്തൻ പ്രതികരിച്ചു.
അതേസമയം അനധികൃതമായി വീഡിയോ പകർത്തിയതില്‍ വ്‌ളോഗർ സുജിത്തിന് വനത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നും ഇദ്ദേഹത്തിനെതിരെ മുന്‍പ് ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ കൂടി അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
അതേസമയം, വിഷയത്തിൽ ഡീൻ കുര്യാക്കോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രയുടെ ദൃശ്യങ്ങള്‍ സുജിത്ത് ഭക്തന്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.