ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ടൊറന്‍റോയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത്തവണ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയത് ആറ് ചിത്രങ്ങളാണ് എന്നത് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്. അതില്‍ ഒരു മലയാള ചിത്രം ഇത്തവണയും ഇടംനേടിയെന്നത് ഒരു സിനിമാസ്വാദകനെ സംബന്ധിച്ച് ഏറെ സന്തോഷം തോന്നിക്കുന്ന ഒന്നാണ്. ആറ് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒരു ഹ്രസ്വചിത്രം, ഒരു ഡോക്യുമെന്‍ററി, നാല് ഫീച്ചര്‍ സിനിമകള്‍ എന്നിവയാണുള്ളത്.
കൊവിഡ് എത്തും മുമ്പേ ഈ വർഷം തിയേറ്ററുകളിൽ എത്തിയ 'ട്രാൻസ്' ആണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുന്ന സിനിമകളില്‍ ഒന്ന്. വിജുവെന്ന സാധാരണക്കാരനില്‍ നിന്ന് പതിനായിരങ്ങളുടെ പ്രതീക്ഷയും വിശ്വാസവുമായി മാറുന്ന പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണ്‍ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്രിയ നസീമായിരുന്നു നായിക.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തി മികച്ച വിജയം നേടിയ കാര്‍ത്തി ചിത്രം കൈതിയാണ് മറ്റൊരു ചിത്രം. 2019ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജഴ്സിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ ചിത്രം. ചിത്രത്തിൽ നാനിയാണ് നായകനായെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാകാൻ കൊതിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് ജഴ്സി പറയുന്നത്. ഹൃത്വിക് റോഷൻ നായക വേഷത്തിലെത്തിയ ബയോപിക് ഹിന്ദി ചിത്രം സൂപ്പര്‍ 30 ആണ് നാലാമതായി യോഗ്യത നേടിയത്. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തത്. ഗണിതശാസ്ത്ര പ്രതിഭയായ ആനന്ദ് കുമാർ എന്ന വ്യക്തിയുടെ ജീവിത കഥയെ ആസ്പദമാക്കിയെടുത്തതായിരുന്നു ചിത്രം. ഹ്രസ്വചിത്രമായ പദ്മവ്യൂഹയും ഡോക്യുമെന്‍ററിയായ ബാച്ച് ഓഫ് 2020യുമാണ് മേളയിലേക്ക് പോകുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍.
വടക്കേ അമേരിക്കയിൽ ഇന്ത്യൻ സിനിമകളുടെ പ്രചാരത്തിന് വേണ്ടി നടത്തുന്ന മേളയാണ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ടൊറന്‍റോ. ഓഗസ്റ്റ് 9 മുതൽ 15 വരെയാണ് ചലച്ചിത്രമേള.