ഹൈദരാബാദ്: ഏപ്രിൽ 30ന് ഏഴ് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൊവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം.
മുനിസിപ്പൽ വോട്ടെടുപ്പ് സംസ്ഥാനത്ത് കൊവിഡ് തരംഗത്തിന്‍റെ തീവ്രത വർധിപ്പിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച കോടതി വോട്ടെടുപ്പ് സമയത്ത് വ്യാപനം തടയാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കണമെന്നാണ് പോൾ പാനലിനോട് ആവശ്യപ്പെട്ടത്. പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണൽ സമയത്തും സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ വിശദാംശങ്ങളടങ്ങിയ വിശദമായ റിപ്പോർട്ട് ഏപ്രിൽ 29 നകം സമർപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച നിർദേശം. ഗ്രേറ്റർ വാറങ്കൽ മുനിസിപ്പൽ കോർപ്പറേഷൻ, ഖമ്മം മുനിസിപ്പൽ കോർപ്പറേഷൻ, അച്ചാംപേട്ട്, സിദ്ദിപേട്ട്, നക്രേക്കറൽ, ജാദെർല, കോത്തൂർ മുനിസിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഏപ്രിൽ 30 ന് നടക്കുന്നത്.
കൊവിഡ് വ്യാപനത്തിന് തെരഞ്ഞെടുപ്പ് കാരണമാകുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആശങ്ക ഉന്നയിച്ചെങ്കിലും മുന്നോട്ടുപോകാൻ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. സംസ്ഥാനത്തെ കൊവിഡ് അവസ്ഥയെക്കുറിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ ഹൈക്കോടതി അതൃപ്‌തി പ്രകടപ്പിച്ചിട്ടുണ്ട്. സർക്കാർ റിപ്പോർട്ടിൽ വിശദാംശങ്ങൾ ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
കേസുകളുടെയും മരണങ്ങളുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, ആവർത്തിച്ചുള്ള നിർദേശങ്ങൾ നൽകിയിട്ടും എന്തുകൊണ്ടാണ് ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടാത്തത് എന്ന് സർക്കാരിനോട് ചോദിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ടി ഹിതം മൊബൈൽ അപ്ലിക്കേഷൻ വീണ്ടും കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കൊവിഡ് കണക്കിന്‍റെ ജില്ല തിരിച്ചുള്ള ബുള്ളറ്റിൻ പുറത്തുവിടണമെന്നും ആരോഗ്യ വകുപ്പിന് കോടതി നിർദേശം നൽകി. അതേസമയം കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ എത്തിക്കാനായി വേണ്ടത്ര ആംബുലൻസുകൾ ഇല്ലാത്തതിൽ കോടതി ദുഃഖം പ്രകടിപ്പിച്ചു.
സാമൂഹിക അകലം പാലിക്കാത്തതിന് സംസ്ഥാനത്ത് നാല് പേർക്കെതിരെ മാത്രം കേസെടുത്തത് അങ്ങേയറ്റം പരിഹാസ്യമായ കാര്യമാണെന്നും കോടതി വിലയിരുത്തി. ഏപ്രിൽ 1 മുതൽ ഏപ്രിൽ 25 വരെ മൊത്തം 23.55 ലക്ഷം കൊവിഡ് പരിശോധനകൾ നടത്തിയതായി സർക്കാർ റിപ്പോർട്ടിൽ പറയുന്നു. 4.39 ലക്ഷം ആർടിപിസിആർ ടെസ്റ്റുകളും 19.16 ലക്ഷം ദ്രുത ആന്‍റിജൻ ടെസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. എല്ലാ വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിക്കുകയും വാദം കേൾക്കൽ മെയ് 5ലേക്ക് മാറ്റുകയും ചെയ്‌തു.