ഹൈദരാബാദ്: കന്നഡ സിനിമയിൽ മാത്രമല്ല, ബഹുഭാഷാ സിനിമകളിലും തന്‍റെ പ്രതിഭ തെളിയിച്ചിട്ടുള്ള അഭിനേത്രിയാണ് രമ്യ എന്ന ദിവ്യ സ്‌പന്ദന (Divya Spandana/ Ramya). മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള മുൻ എംപി കൂടിയായ രമ്യ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കിന്‍റെ ചുമതലയും വഹിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച രമ്യയുടെ ആരോഗ്യനില സംബന്ധിച്ച ഒരു വാർത്ത ആരാധകരെയാകെ ആശങ്കയിലാക്കി (Death Rumours Of Actress Ramya).
എന്നാലിപ്പോൾ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രമ്യ അന്തരിച്ചു എന്നായിരുന്നു വ്യാജ പ്രചരണം. പിന്നീട് സാൻഡൽവുഡ് ക്വീൻ എന്നറിയപ്പെടുന്ന രമ്യ എക്‌സിൽ നടത്തിയ ഒരു ട്വീറ്റാണ് വ്യാജവാർത്തകളുടെ മുനയൊടിച്ചത് (Kannada Actress Ramya tweet after death Rumors).
വിദേശത്ത് യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് രമ്യ മരണപ്പെട്ടു എന്നായിരുന്നു പ്രചാരണം. തെന്നിന്ത്യൻ സിനിമാലോകത്ത് ഇത് വലിയ ചർച്ചയായി. എന്നാൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ജെനീവയില്‍ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുകയാണ് രമ്യയെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. രമ്യയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും അവർ വ്യക്തമാക്കി.
താൻ സുഖമായിരിക്കുന്നു എന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ രമ്യ തന്നെ ഒരു വീഡിയോയിലൂടെയോ ട്വീറ്റിലൂടെയോ അറിയിക്കുമെന്ന് അവരുടെ അടുത്ത സുഹൃത്ത് ഇടിവി ഭാരതിനെ അറിയിച്ചു. യൂറോപ്പ് യാത്രയ്‌ക്കെത്തിയ രമ്യയുമായി സംസാരിച്ച അടുത്ത സുഹൃത്ത് അവർ ആരോഗ്യവതിയാണെന്ന് വ്യക്തമാക്കി. ജനീവയിൽ വച്ച് പകർത്തിയ രമ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ എക്‌സിൽ സുഹൃത്ത് പങ്കുവച്ചിരുന്നു.
ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് രമ്യ കുറിച്ച കമന്‍റാണ് ആരാധകരുടെ ആശങ്ക അകറ്റിയത്. 'നാട്ടിൽ വച്ച് ഉടൻ കാണാം' എന്നായിരുന്നു താരത്തിന്‍റെ കമന്‍റ്. അതേസമയം വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ഇന്‍റർനെറ്റിലും രോഷം ഉയർന്നിട്ടുണ്ട്. അടുത്തിടെയാണ് നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്‌പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അത് ചിലര്‍ തെറ്റിദ്ധരിച്ചതായിരിക്കാം എന്നാണ് താരത്തിന്‍റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നത്.