ന്യൂഡൽഹി : മോദി പരാമര്‍ശ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി വന്നതിനുപിന്നാലെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ആഹ്ളാദമാണുണ്ടായത്. എന്നാല്‍, ഇപ്പോള്‍ അല്‍പം ആശങ്ക ഉടലെടുത്തിട്ടുണ്ട്. രാഹുല്‍ ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതുപോലെ എംപി പദവി എളുപ്പം തിരിച്ചുകിട്ടുമോ എന്ന കാര്യമാണ് ഈ ആശങ്കയ്‌ക്ക് ഇടയാക്കിയത്.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഷ്‌ട്രീയ വിമര്‍ശനത്തിലാണ് രാഹുലിനെതിരായ അപകീര്‍ത്തി കേസുണ്ടായത്. ഈ കേസില്‍, സൂറത്ത് വിചാരണ കോടതി ഇക്കഴിഞ്ഞ മാർച്ച് 23ന് രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. പിന്നാലെ, മാർച്ച് 24ന് വയനാട് എംപിയെന്ന രാഹുലിന്‍റെ സ്ഥാനം തെറിച്ചു. ലോക്‌സഭ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച ഉത്തരവ് അതിവേഗം പുറപ്പെടുവിച്ചത്.
ALSO READ | 'സത്യം എന്നും വിജയിക്കും, പിന്തുണച്ചതിന് ജനങ്ങള്‍ക്ക് നന്ദി'; സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
എംപി പദവി നഷ്‌ടപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ, രാഹുൽ ഗാന്ധിയോട് ഡല്‍ഹിയിലെ 12 തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഒഴിയാൻ ലോക്‌സഭ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. തുടര്‍ന്ന്, 2004 മുതൽ അനുവദിച്ചുകിട്ടിയ ബംഗ്ലാവ് അദ്ദേഹം ഒഴിഞ്ഞുനല്‍കി. നിലയ്‌ക്കാത്ത നിയമ പോരാട്ടത്തിനൊടുവിലാണ്, ഓഗസ്റ്റ് നാലിന് മുൻ കോൺഗ്രസ് മേധാവി കൂടിയായ രാഹുലിനെതിരായ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്‌തത്.
രാഹുലിനെതിരായി അതിവേഗം അയോഗ്യത നടപടി സ്വീകരിച്ചതുപോലെ തന്നെ ലോക്‌സഭ സെക്രട്ടേറിയറ്റ്, അദ്ദേഹത്തിന്‍റെ അംഗത്വം എളുപ്പം പുനസ്ഥാപിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇങ്ങനെ, വേഗത്തില്‍ എംപി സ്ഥാനം തിരിച്ചുകിട്ടിയാല്‍ ലോക്‌സഭയില്‍ അടുത്തിടെ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിന് സംസാരിക്കാം. എന്നാൽ, ഇത് തടയുന്ന രൂപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
സുപ്രീം കോടതി വിധിയിലും എതിര്‍പ്പ് വിടാതെ ബിജെപി: ഈ മാസം എട്ട്, ഒന്‍പത് തിയതികളിലാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുക. 10ാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമേയത്തിന് മറുപടി നല്‍കുമെന്നാണ് വിവരം. സുപ്രീം കോടതി ഉത്തരവ് അന്തിമമല്ലെന്നും രാഹുൽ ഗാന്ധി ലോക്‌സഭയില്‍ തിരിച്ചുവരാന്‍ അര്‍ഹനല്ലെന്നുമാണ് ബിജെപി നിലപാട്. ബിജെപി ഈ വാദമുയര്‍ത്തിയതിനാല്‍ തന്നെ നിയമ വിദഗ്‌ധരുടേയും നിയമ മന്ത്രാലയത്തിന്‍റേയും നിലപാട് കൂടി വ്യക്തമാവേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വയനാട് എംപിയുടെ സഭാപ്രവേശനത്തിന് വഴി തെളിയുകയുള്ളൂ.
ALSO READ | Rahul Gandhi| 'ജനാധിപത്യം മരിച്ചിട്ടില്ല, നീതിപീഠത്തിലുള്ള വിശ്വാസം ഉറച്ചു'; സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് വയനാട് ജനത
'ഞങ്ങൾക്ക് കോടതിയിലും നീതിപീഠത്തിലും വിശ്വാസമുള്ളതുപോലെ തന്നെ ജനാധിപത്യത്തിലും വിശ്വാസമുണ്ട്. ഈ പ്രതീക്ഷയും വിശ്വാസവും വരും ദിവസങ്ങള്‍ കൂടി ഞങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. അനുകൂലമല്ലാത്ത സാഹചര്യമുണ്ടായാല്‍ പൗരരെന്ന നിലയിൽ ഞങ്ങളുടെ ഒരേയൊരു ഓപ്ഷനാണ് നീതിന്യായ വ്യവസ്ഥ. അങ്ങനെ വന്നാല്‍, ഞങ്ങള്‍ക്ക് വീണ്ടും കോടതിയിൽ പോവേണ്ടിവരും' - കോൺഗ്രസ് നേതാവും രാഹുലിന്‍റെ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.