Lottery Worker Suicide Threatening ലോട്ടറി സബ് ഓഫിസിന് മുന്നില്‍ തൊഴിലാളിയുടെ ആത്മഹത്യാഭീഷണി, സര്‍ക്കാരില്‍ നിന്ന് കടുത്ത അവഗണനയെന്ന് ആക്ഷേപം
Published : Aug 29, 2023, 11:01 AM IST
എറണാകുളം: മൂവാറ്റുപുഴ ലോട്ടറി സബ് ഓഫിസിനുമുന്നിൽ ലോട്ടറി തൊഴിലാളിയുടെ ആത്മഹത്യാഭീഷണി (Lottery Worker Suicide Threatening in front of Lottery office). മനോജ് ഏലിയാസ് എന്ന ലോട്ടറി ഏജന്‍റാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇയാളുടെ പക്കല്‍ ആത്മഹത്യ കുറിപ്പും ഉണ്ടായിരുന്നു. മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മനോജിനെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്‌നല്‍ ജങ്‌ഷന് സമീപം പ്രവർത്തിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സബ് ഓഫിസിന് മുന്നിലായിരുന്നു മനോജ് ആത്മഹത്യ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്‌ടിച്ചത്. ആത്മഹത്യ കുറിപ്പ് ലോട്ടറി ഓഫിസർക്കും മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്‌ടര്‍ക്കും മാധ്യമ പ്രവർത്തകർക്കും ഇയാൾ നൽകിയിരുന്നു. കേരള സർക്കാരിൻ്റെയും കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നാണ് ഇയാൾ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. സർക്കാറിന്‍റെ പ്രധാന വരുമാന സ്രോതസായ ലോട്ടറി വില്‍പന നടത്താൻ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന, നിരാലംബരായ തൊഴിലാളികളെ കബളിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. ലോട്ടറി തൊഴിലാളികൾക്ക് ഓണത്തിന് പ്രഖ്യാപിച്ച ബോണസ് സമയബന്ധിതമായി നൽകാതെ ലോട്ടറി തൊഴിലാളികളെ പട്ടിണിക്ക് ഇടുന്നു. സാധാരണക്കാരായ ലോട്ടറി ഏജന്‍റുമാർക്ക് ഓഫിസിൽ നിന്നും ടിക്കറ്റുകൾ നൽകാതെ വൻകിട ഏജന്‍റുമാർക്ക് മറിച്ചു നൽകി സര്‍ക്കാര്‍ കോടികളുടെ നഷ്‌ടം ഉണ്ടാക്കുന്ന സ്ലാബ് സമ്പ്രദായത്തിലും പ്രതിഷേധിക്കുന്നു. തന്‍റെ മരണത്തിനുത്തരവാദി സംസ്ഥാന സർക്കാരും ലോട്ടറി വകുപ്പുമാണെന്നും ആത്മഹത്യ കുറിപ്പില്‍ ഇയാള്‍ പറയുന്നു.