ലോസ് ഏഞ്ചൽസ്:ചൈനീസ് ആയോധനകലയെ ഹോളിവുഡ് സിനിമ ലോകത്തിന്പരിചയപ്പെടുത്തികൊടുത്ത ഇതിഹാസ താരം ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് മൂലമാകാമെന്ന് പുതിയ കണ്ടെത്തൽ. 1973ൽ ജൂലൈയിൽ 32-ാം വയസിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ബ്രൂസ് ലീയുടെ നിഗൂഢ മരണം. അദ്ദേഹം മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ഡോക്‌ടർമാർ ഇത്തരത്തിൽ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
അന്നത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മസ്‌തിഷ്‌ക വീക്കം മൂലം മരണം സംഭവിച്ചതായി ഡോക്‌ടർമാർ വിധിയെഴുതി. അമിതമായി വേദന സംഹാരികൾ കഴിച്ചതിനെ തുടർന്നാണ് തലച്ചോറിൽ നീർ വീക്കം ഉണ്ടായതെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. എന്നാലിപ്പോൾ കൂടുതൽ പഠനത്തിലൂടെ 'ഹൈപ്പോനാട്രീമിയ' (Hyponatremia) മൂലമാണ് മരിച്ചതെന്ന നിഗമനത്തിലാണ് ഡോക്‌ടർമാർ എത്തിനിൽക്കുന്നത്.
അതായത്, അധിക ജലം പുറന്തള്ളാനുള്ള വൃക്കയുടെ കഴിവില്ലായ്‌മയാണ് ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ചത്. ഇത്തരത്തിൽ വൃക്ക പ്രവർത്തനരഹിതമായതിനെ തുടർന്ന് മരണം സംഭവിച്ചിരിക്കാമന്നും 'ക്ലിനിക്കൽ കിഡ്‌നി ജേണലി'ൽ ഒരു സംഘം വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. അധികമായി വെള്ളം കുടിച്ചിട്ടും മൂത്രത്തിലൂടെ അത്രയും വെള്ളം പുറന്തള്ളപ്പെടാതാവുന്നതോടെ ഹൈപ്പോനാട്രീമിയ, സെറിബ്രൽ എഡിമ (മസ്‌തിഷ്‌ക വീക്കം) എന്നീ അവസ്ഥകളിലേക്കും ക്രമേണ മണിക്കൂറുകൾക്കുള്ളിൽ മരണത്തിലേക്കും നയിക്കപ്പെടുന്നു.
എന്താണ് ഹൈപ്പോനാട്രീമിയ:അമിതമായി വെള്ളം കുടിക്കുന്നത് മൂലം രക്തത്തിലെ സോഡിയത്തിന്‍റെ അളവ് അസാധാരണമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോനാട്രീമിയ. ഈ അസന്തുലിതാവസ്ഥ തലച്ചോറിലേതുൾപ്പെടെ ശരീരത്തിലെ കോശങ്ങൾ വീർക്കുന്നതിന് കാരണമാകുന്നു. ഉയർന്ന അളവിൽ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും ബ്രൂസ് ലീക്ക് ദാഹം വർധിക്കാൻ കാരണമായിരുന്നതായി പഠനം അവകാശപ്പെടുന്നു.