തൃശൂര്‍ :തൃപ്രയാർ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്ര ദര്‍ശനത്തിനും വഴിപാടിനുമായി ഒരു മണിക്കൂറിലധികമാണ് നരേന്ദ്ര മോദി തൃപ്രയാറില്‍ ചെലവഴിച്ചത് (PM Modi visits Thriprayar Shree Ramaswami Temple). തൃപ്രയാർ ക്ഷേത്രത്തിൽ 21 കുട്ടികളുടെ വേദാർച്ചനയിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് രാമായണ പാരായണവും അദ്ദേഹം ശ്രവിച്ചു.
തൃപ്രയാർ ക്ഷേത്രത്തിനുമുന്നിലെ കനോലി കനാലിൽ പ്രധാനമന്ത്രി മീനൂട്ടും നടത്തി. അരിയും മലരുമാണ് മീനൂട്ടിനായി ഉപയോഗിച്ചത്. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനല്ലൂർ മേൽശാന്തിയും മറ്റുമാണ് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം ബിജെപി നേതാക്കളും മറ്റും ഉണ്ടായിരുന്നു. വലപ്പാട് സ്‌കൂൾ ഹെലിപാഡിൽ നിന്നും കാർ മാർഗമാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് എത്തിയത് (PM Modi at Thriprayar Shree Ramaswami Temple).
തൃപ്രയാർ ക്ഷേത്ര ദർശനത്തിനു ശേഷം ഹെലികോപ്റ്റർ മാർഗം അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, തുടർന്ന് മറൈൻ ഡ്രൈവിലെ ബിജെപി പ്രധാന പ്രവർത്തകരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
നേരത്തെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹ ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയും പങ്കാളിയായത്. എറണാകുളത്ത് നിന്നും ഹെലികോപ്‌റ്റര്‍ മാര്‍ഗം തൃശൂരില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്‍റ് പൊഫ. വിജയൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. കേരളീയ വേഷത്തിൽ ആയിരുന്നു പ്രധാനമന്ത്രി ക്ഷേത്ര ദർശനം നടത്തിയത്. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു. തുടർന്ന് ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി അൽപ്പ നേരത്തെ വിശ്രമത്തിനു ശേഷം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു.
ക്ഷേത്ര ദർശനത്തിനുശേഷം ഗുരുവായൂർ ക്ഷേത്രം നടയിലെ വിവാഹ മണ്ഡപത്തിലെത്തിയ പ്രധാനമന്ത്രി, ആ സമയം അവിടെ വിവാഹിതരായ മറ്റു വധൂവരന്മാര്‍ക്കും ആശംസ നേര്‍ന്നു. ഗുരുവായൂർ നടയിലെ ഒന്നാമത്തെ വിവാഹ മണ്ഡപത്തിൽ ആയിരുന്നു ഭാഗ്യ സുരേഷിന്‍റെ വിവാഹ ചടങ്ങുകൾ നടന്നത്. കേരളത്തിലെയും തെന്നിന്ത്യയിലെയും സിനിമ മേഖലയിലുള്ളവരും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
ഗുരുവായൂർ വിവാഹ മണ്ഡപത്തിൽ പ്രധാനമന്ത്രിയും ഗുരുവായൂർ തന്ത്രി ചേനാസ് നമ്പൂതിരിപ്പാടും പങ്കെടുത്തു. വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു.