തൃശൂർ:ആനപ്രേമികളുടെ പ്രിയങ്കരനായ ഗജകാരണവർ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. ഏറെക്കാലം പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജകാരണവരാണ് പാറമേക്കാവ് രാജേന്ദ്രൻ. ഏറെ നാളായി ചികിത്സയിലായിരുന്ന രാജേന്ദ്രൻ ഇന്ന് പുലർച്ചെയാണ് ചെരിഞ്ഞത്. 1950 കാലഘട്ടങ്ങളിൽ പ്രമുഖ ഇല്ലങ്ങളിലും, നായർ തറവാടുകളിലും മാത്രം സ്വകാര്യ ആനകൾ സ്വന്തമായി ഉണ്ടായിരുന്ന കാലത്ത് തൃശൂർ ജില്ലയിലെ പ്രമുഖ ക്ഷേത്രമായ പാറമേക്കാവിൽ ആദ്യമായി നടക്കിരുത്തിയ ആനയാണ് രാജേന്ദ്രൻ.
പൂരത്തിന് ഇനി ഗജകാരണവരില്ല; പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു
വെടികെട്ട് ഭയമില്ലാതിരുന്ന രാജേന്ദ്രൻ ദീർഘകാലം പൂരം വെടികെട്ടിന് പാറമേക്കാവിലമ്മയെ ശിരസിലേറ്റി നിന്നിട്ടുണ്ട്
1955ൽ അന്നത്തെ ക്ഷേത്രം മേൽശാന്തി വേണാട് പരമേശ്വരൻ നമ്പൂതിരിയാണ് ഭക്തരിൽ നിന്ന് പിരിച്ചെടുത്ത 4800 രൂപ കൊണ്ട് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ പുലാചേരി മനയിൽ നിന്നുമാണ് ആനയെ വാങ്ങിയത്. നടക്കിരുത്തുമ്പോൾ 12 വയസായിരുന്നു. ആനകളിലെ പകരങ്ങളില്ലാത്ത വിസ്‌മയം ഗജരാജൻ ഗുരുവായൂർ കേശവനുമായി അഭേദ്യമായ മുഃഖഛായയായിരുന്നു രാജേന്ദ്രന്‍റെ പ്രത്യേകത. 1963 മുതൽ നീണ്ട അമ്പത് വർഷത്തിലേറെ കാലം തൃശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പങ്കെടുത്ത ഒരേയൊരു ആനയാണ് രാജേന്ദ്രൻ. 1982 ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കെടുത്ത ആനകളിൽ ജീവിച്ചിരുന്ന ആനയാണ്. 1988ൽ പൂരത്തിന് ഭഗവതിയുടെ തിമ്പേറ്റി. വെടികെട്ട് ഭയമില്ലാതിരുന്ന രാജേന്ദ്രൻ ദീർഘകാലം പൂരം വെടികെട്ടിന് പാറമേക്കാവിലമ്മയെ ശിരസിലേറ്റി നിന്നിട്ടുണ്ട്.
1990ൽ ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴ പൂരത്തിന് ശാസ്‌താവിൻ്റെ തിടമ്പേറ്റിയിരുന്ന രാജേന്ദ്രൻ തുടർന്ന് ദീർഘകാലം ഊരകത്തമ്മതിരുവടിയുടെ തിടമ്പേറ്റിയിരുന്നു. 2003ൽ കാഞ്ചികാമകോടി ജയേന്ദ്രസരസ്വതി സ്വാമികൾ തൃശൂർ പൂര ദിവസം ഗജരത്നം പദവി നൽകി ആനയെ ആദരിച്ചിരുന്നു. 2008ൽ ഊരകം അമ്മതിരുവടി ഭക്തർ ആനക്ക് ഗജശ്രേഷ്‌ഠ പുരസ്‌കാരം നൽകിയിരുന്നു. തൃപ്പുണിത്തുറ പൂർണത്രയീശ ഉത്സവം മുതൽ ഉത്രാളിക്കാവ്, കുട്ടനെല്ലൂര്‍, പെരുവനം, നെന്മാറ-വല്ലങ്ങി തുടങ്ങി കൂടൽമാണിക്യം ഉത്സവം വരെ മദ്ധ്യകേരളത്തിലെ ഭൂരിഭാഗം ഉത്സവങ്ങളിലും തന്‍റേതായ സ്ഥാനം നിലനിർത്തിയിരുന്നു.