തൃശൂർ:രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഫാസ് ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങി. എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് നിർബന്ധമാക്കിയെങ്കിലും ടാഗില്ലാതെ വരുന്ന വാഹനങ്ങളും നിരവധിയാണ്. ടാഗ് ഇല്ലാതെ വന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ പാലിയേക്കര ടോൾ പ്ലാസയിലെ കാഴ്ച.
പാലിയേക്കരയിൽ ഫാസ് ടാഗില്ലാത്ത വാഹനങ്ങളുടെ നീണ്ട നിര; പ്രതിഷേധിച്ച് എഐവെെഎഫ് പാലിയേക്കര ടോൾ പ്ലാസയിലെ 12 ട്രാക്കുകളും ഇന്ന് മുതൽ ഫാസ് ടാഗ് ട്രാക്കുകളാണ്. ടാഗില്ലാതെ വരുന്ന വാഹനങ്ങളെ ടോൾ പ്ലാസയുടെ ഇടത് വശത്തെ ഒരു ട്രാക്കിലേക്ക് കടത്തി വിടാൻ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഈ ട്രാക്കിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിൽ നിന്ന് ഇരട്ടി തുകയാണ് ഈടാക്കുക. ടാഗില്ലാതെ മറ്റ് ട്രാക്കുകളിൽ പ്രവേശിച്ചാലും ഇരട്ടി തുക നൽകണം. ഇന്ന് മുതൽ ഫാസ് ടാഗ് നിർബന്ധമാക്കിയത് അറിയാതെ എത്തിയവരാണ് പ്ളാസയില്‍ കുരുങ്ങിയത്.
അതേസമയം, കെഎസ്ആർടിസിക്ക് ഫാസ് ടാഗ് എടുക്കാൻ ഒരാഴ്ച സാവകാശം നൽകിയിട്ടുണ്ട്. ഇളവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. പാലിയേക്കര വഴി കടന്ന് പോകുന്ന 65% വാഹനങ്ങൾ ഫാസ് ടാഗിലേക്ക് മാറിയെന്നാണ് ഔദ്യോഗിക കണക്ക്.
തദ്ദേശീയർക്ക് അനുവദിച്ചിരുന്ന സൗജന്യ സ്മാർട് കാർഡ് സൗജന്യ ഫാസ്ടാഗിലേക്ക് മാറ്റുന്നത് തുടരും. ഇതിനായി രണ്ട് കൗണ്ടറുകൾ ഉൾപ്പെടെ 18 ഫാസ് ടാഗ് കൗണ്ടറുകൾ ഇപ്പോള്‍ ടോൾ പ്ലാസക്ക് സമീപം സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം, പാലിയേക്കര ടോള്‍ പ്ളാസയില്‍ എഐവെെഎഫ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ഫാസ് ടാഗ് സംവിധാനം നിലവില്‍ വന്നതോടെ ഉണ്ടായ ഗതാഗതകുരുക്കില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രവര്‍ത്തകര്‍ ടോള്‍ ഗെയിറ്റുകൾ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു.