ചിറ്റിലങ്ങാട് കൊലപാതകം; എ സി മൊയ്‌തീന്‍റെ പരാമർശത്തിനെതിരെ നിയമ നടപടിയുമായി ബിജെപി
ചിറ്റിലങ്ങാട് കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന മന്ത്രി എ സി മൊയ്‌തീന്‍റെ പരാമർശത്തിനെതിരെ നിയമ നടപടിയുമായി ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വം. ഗുണ്ടാസംഘങ്ങളുടെ തർക്കം മൂലമുണ്ടായ കൊലപാതകത്തിൽ സമൂഹ സ്‌പർധ വളർത്താൻ ശ്രമിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ്‌കുമാർ
തൃശ്ശൂർ: കുന്നംകുളം ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ പിയ്‌ക്കോ സംഘപരിവാർ സംഘടനകൾക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബിജെപി. ഗുണ്ടാസംഘങ്ങൾ തമ്മിൽ പാതിരാത്രി നടന്ന സംഘർഷമാണ് കൊലപാതകത്തിൽ എത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്‌ട്രീയവൽക്കരിച്ച് ബോധപൂർവം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ സ്‌പർധയും കലാപവുമുണ്ടാക്കാൻ ശ്രമിക്കുന്ന മന്ത്രി എസി മൊയ്‌തീനെതിരെ കേസെടുക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് കെകെ അനീഷ്‌കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ബിജെപി ജില്ലാ നേതൃത്വം തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പാതിരാത്രി നടന്ന കൊലപാതകത്തിൽ രാവിലെ 10 മണിക്ക് ശേഷം മന്ത്രി മൊയ്‌തീൻ എത്തുന്നതുവരെ സ്ഥലത്തുനിന്നും നീക്കാതിരുന്നത് രാഷ്ട്രീയ ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണെന്നും, കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ ആഭ്യന്തര രാഷ്ട്രീയമാണെന്നും കെ കെ അനീഷ്‌കുമാർ കൂട്ടിച്ചേർത്തു.