തിരുവനന്തപുരം: തമ്പാനൂർ ഓവർ ബ്രിഡ്‌ജ് ഭാഗത്ത് ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളുടെ പേഴ്‌സ് തട്ടിപ്പറിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. മുട്ടത്തറ ശിവജി ലെയ്‌നിൽ പുതുവൽ പുത്തൻ വീട്ടിൽ മാക്കാൻ വിഷ്‌ണു എന്നറിയപ്പെടുന്ന വിഷ്‌ണു (28), ആലപ്പുഴ ജില്ലയിൽ തൃപ്പരംതുറ ചെന്നിത്തല ചൂര വേലി ഭദ്രകാളി ക്ഷേത്രത്തിന് സമീപം നന്ദു ഭവനം വീട്ടിൽ പ്രവീൺ (40) എന്നിവരാണ് പിടിയിലായത്. വിഷ്‌ണു കേരളത്തിലും തമിഴ്‌നാട്ടിലുമായി 20 ഓളം മോഷണ കേസുകളിൽ പ്രതിയാണ്. പ്രവീൺ രണ്ട് കേസുകളിൽ പ്രതിയാണ്.
അടുത്തിടെ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ മൊബൈൽ ഫോൺ മോഷണം, ബൈക്ക് മോഷണം എന്നിങ്ങനെ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നടന്ന വിവിധ മോഷണ കേസുകളിൽ ഇവർ പിടികിട്ടാപ്പുള്ളികളാണ്. ജൂൺ 11 ഞായറാഴ്‌ചയായിരുന്നു തമ്പാനൂർ ഓവർബ്രിഡ്‌ജിന് സമീപം എസ് എം വി സ്‌കൂളിന് മുൻപിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന കമലേശ്വരം സ്വദേശികളായ ദമ്പതികളിൽ നിന്നും ഇവർ പേഴ്‌സ് തട്ടിപ്പറിക്കാൻ ശ്രമിച്ചത്. ദമ്പതികള്‍ പ്രതികളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.
രാത്രി 11 മണിയോടെയായിരുന്നു സംഭവം. തമ്പാനൂർ ഭാഗത്തെ മോഷണ ശ്രമത്തിന് ശേഷം പ്രതികൾ ജൂൺ 12ന് പുലർച്ചെ രണ്ട് മണിയോടെ പൂന്തുറ ഭാഗത്തെ പരുത്തിക്കുഴിയിൽ നിന്നും മറ്റൊരു ബൈക്ക് മോഷണവും നടത്തിയിരുന്നു. ഈ ബൈക്ക് പിന്നീട് ആര്യനാട് ഭാഗത്ത് നിന്നും പൊലീസ് കണ്ടെത്തി. തമ്പാനൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ തിരുവല്ലം, വേങ്ങര ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. ഇന്നലെ (ജൂണ്‍ 15) ഉച്ചയോടെയായിരുന്നു അറസ്റ്റ്.