തിരുവനന്തപുരം: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ പോയ വിഴിഞ്ഞം പൊലീസിന് നേരെ ആക്രമണം. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ ജീപ്പ് ഡ്രൈവർ സാജന് കണ്ണിന് ഗുരുതര പരിക്കേറ്റു. സഹോദരങ്ങളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം താമസിക്കുന്ന വി.നിശാന്ത്(43) സഹോദരൻ വി.അജിത് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. മുറിച്ചിട്ട മരങ്ങൾ വാഹനത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലെത്തിയതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് എത്തി വിവരം തിരക്കുന്നതിനിടയിൽ പ്രകോപിതരായ ഒരു വിഭാഗം പൊലീസ് വാഹനത്തെ തടഞ്ഞു. പ്രശ്നമുണ്ടാക്കിയ സംഘത്തിലെ നിശാന്തിനെയും അജിത്തിനെയും പൊലീസ് ബലമായി പിടിച്ച് ജീപ്പിൽ കയറ്റി. പ്രതികളെ സ്റ്റേഷനിൽ കൊണ്ടുവരാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടയിലായിരുന്നു ഡ്രൈവർക്ക് നേരെ ആക്രമണം.