തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് യുവജന കമ്മിഷന്‍റെ ശമ്പളം വർധിപ്പിച്ചത് അധാർമിക നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര പ്രതിസന്ധിയിൽ ആണെന്ന് സംസ്ഥാനം പറയുന്നതിനിടെ സിപിഎം നേതാവിന്‍റെ ശമ്പളം ഇരട്ടിയാക്കുകയും അതിനു മുൻകാല പ്രാബല്യം നൽകുകയും ചെയ്‌തത് സംസ്ഥാനത്തോട് സർക്കാർ ചെയ്യുന്ന അധാർമികമായ നടപടി ആണെന്നും തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാർ ഓർക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. നികുതി പിരിവ് നടത്താതെയും ധൂർത്തടിച്ചും സർക്കാർ തന്നെയാണ് സംസ്ഥാനത്തെ പ്രതിസന്ധിയിൽ ആക്കിയത്.
ജനാധിപത്യ വ്യവസ്ഥയിൽ യജമാന്മാരായ ജനങ്ങളെ സിപിഎം വഞ്ചിക്കുകയാണെന്നും സതീശൻ വിമർശിച്ചു. കഴിഞ്ഞദിവസമാണ് യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ശമ്പള വർധന സംബന്ധിച്ച് തീരുമാനിച്ചത്. 2017 ജനുവരി 6നാണ് അധ്യക്ഷന്‍റെ ശമ്പളമായി അമ്പതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മിഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി.