കേരളം

kerala

ETV Bharat / state

യുവജന കമ്മിഷന്‍റെ ശമ്പള വർധന: സര്‍ക്കാരിന്‍റേത് അധാർമിക നടപടിയെന്ന് വി ഡി സതീശന്‍

സാമൂഹിക പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുവജന കമ്മിഷന്‍റെ ശമ്പളം വര്‍ധിപ്പിച്ചത് സര്‍ക്കാര്‍ സംസ്ഥാനത്തോട് ചെയ്യുന്ന അധാര്‍മികമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമനം മുതല്‍ ശമ്പളം വര്‍ധിപ്പിച്ചത് വരെയുള്ള കാലത്തെ കുടിശ്ശിക നല്‍കണമെന്ന കമ്മിഷന്‍ അധ്യക്ഷയുടെ അപേക്ഷയെ തുടര്‍ന്ന് 17 മാസത്തെ ശമ്പളം അടക്കം അഞ്ചര ലക്ഷം രൂപ കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു

By

Published : Jan 6, 2023, 10:30 AM IST

Salary increment of State Youth Commission  VD Satheeshan on Youth Commission Salary increment  Youth Commission Salary increment  VD Satheeshan  State Youth Commission chairperson Chintha Jerome  യുവജന കമ്മിഷന്‍റെ ശമ്പള വർധന  വി ഡി സതീശന്‍  സാമൂഹിക പെന്‍ഷന്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  സിപിഎം  യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം  യുവജന കമ്മിഷൻ അധ്യക്ഷ  ചിന്ത ജെറോം
യുവജന കമ്മിഷന്‍റെ ശമ്പള വർധന

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് യുവജന കമ്മിഷന്‍റെ ശമ്പളം വർധിപ്പിച്ചത് അധാർമിക നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര പ്രതിസന്ധിയിൽ ആണെന്ന് സംസ്ഥാനം പറയുന്നതിനിടെ സിപിഎം നേതാവിന്‍റെ ശമ്പളം ഇരട്ടിയാക്കുകയും അതിനു മുൻകാല പ്രാബല്യം നൽകുകയും ചെയ്‌തത് സംസ്ഥാനത്തോട് സർക്കാർ ചെയ്യുന്ന അധാർമികമായ നടപടി ആണെന്നും തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാർ ഓർക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. നികുതി പിരിവ് നടത്താതെയും ധൂർത്തടിച്ചും സർക്കാർ തന്നെയാണ് സംസ്ഥാനത്തെ പ്രതിസന്ധിയിൽ ആക്കിയത്.

ജനാധിപത്യ വ്യവസ്ഥയിൽ യജമാന്മാരായ ജനങ്ങളെ സിപിഎം വഞ്ചിക്കുകയാണെന്നും സതീശൻ വിമർശിച്ചു. കഴിഞ്ഞദിവസമാണ് യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ശമ്പള വർധന സംബന്ധിച്ച് തീരുമാനിച്ചത്. 2017 ജനുവരി 6നാണ് അധ്യക്ഷന്‍റെ ശമ്പളമായി അമ്പതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മിഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി.

നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷയെ തുടർന്ന് 17 മാസത്തെ ശമ്പളമടക്കം അഞ്ചര ലക്ഷം രൂപ കുടിശ്ശിക ഇനത്തിൽ നൽകാനാണ് ധനവകുപ്പ് നിശ്ചയിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവ് രണ്ടു ദിവസത്തിനകം ഇറങ്ങും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്താണ് യുവജന കമ്മിഷൻ രൂപീകരിച്ചത്. ചിന്ത ജെറോമിന് കുടിശ്ശിക നൽകുന്ന തീരുമാനം വന്നതോടെ മുൻ അധ്യക്ഷൻ ആർ വി രാജേഷും സമാന ആവശ്യവും ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.

രണ്ടുപേർക്കും കുടിശ്ശിക നൽകേണ്ടി വന്നാൽ ധനവകുപ്പിന് കനത്ത പ്രതിസന്ധിയായി അത് മാറും. ധനവകുപ്പിന്‍റെ ഉത്തരവിൻമേൽ വൻ വിവാദങ്ങളാണ് ഉയരുന്നത്. എന്നാൽ താനല്ല അപേക്ഷ നൽകിയതെന്നും സെക്രട്ടറിയാണ് നൽകിയതെന്നുമാണ് ചിന്തയുടെ വാദം.

ABOUT THE AUTHOR

...view details