പാഠ്യപദ്ധതിയിൽ കായികം ഉൾപ്പെടുത്തുമെന്ന് വി അബ്ദുറഹ്മാൻ തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായി പാഠ്യപദ്ധതിയിൽ കായികം ഉൾപ്പെടുത്തുന്ന സംസ്ഥാനമായി അടുത്ത അധ്യയന വർഷം മുതൽ കേരളം മാറുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ. പ്രീ പ്രൈമറി തലം മുതൽ പുസ്‌തകങ്ങളിൽ കായികം ഉൾപ്പെടുത്തും. ഇവ പ്രാക്‌ടിക്കലായി പഠിപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ ഓരോ റിസോഴ്‌സ് പേഴ്‌സണുകളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തിലടക്കം കഴിവ് തെളിയിച്ച താരങ്ങൾ ഉൾപ്പെടെ 1400 ഓളം പേരെ ഇതിന് പ്രയോജനപ്പെടുത്തും. കോംപാക്‌ട് സ്പോർട്‌സായി സ്‌കൂളുകളിൽ താത്‌പര്യമുള്ള വിദ്യാർഥികൾക്ക് കായിക വകുപ്പ് നേരിട്ട് കളരി, ജൂഡോ എന്നിവ പഠിപ്പിക്കും. വിവിധ അസോസിയേഷനുകളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.
ശാസ്ത്രീയപരമായി കായിക താരങ്ങളെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിവിധ പദ്ധതികൾ കായിക വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും കളിക്കളം എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇനി 465 പഞ്ചായത്തുകളിൽ കൂടി മാത്രമേ പദ്ധതി നടപ്പിലാക്കാനുള്ളു. അടുത്ത സാമ്പത്തിക വർഷം തുടർ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സർട്ടിഫിക്കറ്റ് അഴിമതി സംസ്ഥാനത്ത് കണ്ടുവരുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ഇത് തടയുന്നതിനായി സർക്കാർ നേരിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. സ്പോർട്‌സ് കൗൺസിലിൽ നിന്നും വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്നും അതിനായുള്ള ചർച്ചകൾ നടന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.