തിരുവനന്തപുരം:വെമ്പായത്ത് നാടൻ തോക്ക് നിർമിച്ച പ്രതികളെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ ബാലൻപിള്ള നഗറിൽ എ.എസ് മൻസിലിൽ അസീം, ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീട്ടിൽ നിന്നും തോക്കുനിർമാണ സാമഗ്രികൾ പിടിച്ചെടുത്തു.
നാടൻ തോക്ക് നിർമിച്ച രണ്ടുപേർ അറസ്റ്റിൽ; തോക്കുനിർമാണ സാമഗ്രികളും പിടിച്ചെടുത്തു പ്രതികൾ കൂടുതൽ തോക്കുകൾ നിർമിച്ചതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജ തോക്കുകൾ ഉപയോഗിക്കുന്നതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയായത്.
അസിമിന്‍റെ വീട്ടിൽ നിന്നാണ് തോക്കുനിർമാണ സാമഗ്രികൾ കണ്ടെത്തിയത്. നിർമാണത്തിനായി അസീമും സുരേന്ദ്രനും വിതുരയിലുള്ള ആലയിൽ പോയിരുന്നു. സംശയം തോന്നിയ ചിലരാണ് പൊലീസിനെ വിവരമറിയിച്ചത്.
വട്ടപ്പാറ സർക്കിൾ ഗിരി ലാലിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. അസിം ആശാരിയും സുരേന്ദ്രന്‍ ടാപ്പിങ് തൊഴിലാളിയുമാണ്. പൗഡര്‍, 9 എം.എം പിസ്റ്റല്‍, പഴയ റിവോള്‍വര്‍, 7.62 എം.എം.എസ്.എല്‍.ആര്‍ പോലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള സാധനങ്ങളും പിടികൂടി.
വ്യാവസായിക അടിസ്ഥാനത്തിലാണോ നിര്‍മാണമെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്‌തു.