തിരുവനന്തപുരം: കഥയും കവിതയുമെഴുതാൻ ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അരങ്ങ് വാഴുന്ന കാലത്തും 40 വർഷത്തോളം പഴക്കമുള്ള തന്‍റെ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷക്കായി വിദ്യാർഥികളെ ഒരുക്കുന്ന തിരക്കിലാണ് ബാബു സർ. 15 വിദ്യാർഥികളാണ് പുലർച്ചെയും വൈകിട്ടുമായി ടൈപ്പിംഗ് പഠിക്കാൻ എത്തുന്നത്. ഓരോ മണിക്കൂർ മാത്രമാണ് ക്ലാസ്സ്.
പണ്ടൊക്കെ കൃത്യം 6 മാസം കൂടുമ്പോൾ നടത്തിയിരുന്ന ടൈപ്പിങ് പരീക്ഷ ഇപ്പോൾ തോന്നും പോലെയെന്നാണ് ബാബു സർ പറയുന്നത്. 1980കളിലാണ് ഗൗരീശപട്ടം മുളവന ജംഗ്ഷനിൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. തുടക്കത്തിൽ ടൈപ്പ്റൈറ്റിംഗും ഷോർട്ട് ഹാൻഡും പഠിക്കാൻ 50 രൂപയായിരുന്നു ഫീസ്. സർക്കാർ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, പള്ളീലച്ചന്മാർ എന്നിങ്ങനെ ശിഷ്യ സമ്പത്തിന്‍റെ സുവർണ കാലഘട്ടം ഒരിക്കലുണ്ടായിരുന്നു.
എന്നാൽ, വീട്ടുകാരുടെ നിർബന്ധത്തിൽ ഇപ്പോൾ എത്തുന്ന കുട്ടികൾ പലരും കോഴ്‌സ് പൂർത്തിയാക്കാതെ മടങ്ങുകയാണെന്ന് ബാബു സർ പരാതിപ്പെടുന്നു. ജീവിതത്തിന്‍റെ വലിയ ഭാഗവും ചിലവഴിച്ച ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജംഗ്ഷനിൽ ടൈപ്പ് സർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. വർഷങ്ങളായി കാണുന്നവർക്ക് പോലും യഥാർത്ഥ പേര് അറിയില്ല.
ടൈപ്പ് റൈറ്റിംഗ് മെഷിനുകളുടെ സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവും മുറി വാടകയുമൊക്കെയായി ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. സർക്കാരിന്‍റെ ഭാഗത്ത് നിന്നും താൻ ഉൾപ്പെടുന്ന ടൈപ്പ് റൈറ്റിംഗ് അധ്യാപകർക്ക് യാതൊരു പരിഗണനയുമില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്.