കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാൻ രണ്ടു വയസുമുതല്‍ അങ്കണവാടികളില്‍ പ്രവേശനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍
കുട്ടികൾക്ക് ചെറുപ്രായം മുതൽ പോഷക ആഹാരം ഉറപ്പാക്കുകയാണ് ലക്ഷ്യം
തിരുവനന്തപുരം: രണ്ട് വയസ് മുതലുള്ള കുട്ടികൾക്ക് അങ്കണവാടികളിൽ പ്രവേശനം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. കുട്ടികൾക്ക് ചെറുപ്രായം മുതൽ പോഷക ആഹാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പട്ടണപ്രദേശങ്ങളിലെ ഒന്നോ രണ്ടോ അങ്കണവാടികളെ ഒന്നിച്ചാക്കിയ ശേഷം പദ്ധതി നടപ്പാക്കും. ഒരു വർഷത്തിനകം ഒരു പഞ്ചയത്തിൽ രണ്ടു വയസ് മുതൽ കുട്ടികൾക്ക് പ്രവേശനമുള്ള ഒരു അങ്കണവാടി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിജയമെങ്കിൽ സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ ചൂഴമ്പാലയിൽ മൂന്ന് അങ്കണവാടികൾ സംയോജിപ്പിച്ച് കുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട്. നല്ല പ്രതികരണമാണ് തീരുമാനത്തിന് ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത -ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ ദേശീയ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 27 ,28 തീയതികളിൽ പൂജപ്പുര രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിലാണ് സമ്മേളനം. രാജ്യത്തെ പ്രമുഖരായ പോഷകാഹാര വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കും.