തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ ( K M Basheer ) വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജില്ല കോടതി വീണ്ടും വിചാരണ നടത്തും. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും ( High Court & Supreme Court) ഉത്തരവിനെ തുടർന്നാണ് നടപടി. ശ്രീറാം വെങ്കിട്ടരാമന്‍ ( Sriram Venkitaraman ) നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി (Sriram Venkitaraman Should Appear Before Court on K M Basheer Murder Case). കേസ് നേരത്തെ പരിഗണിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്ന് കേസുകളും തുടർ വിചാരണയ്ക്കായി ജില്ല കോടതിക്ക് കൈമാറിയത്.
നേരത്തെ തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശ്രീറാമിനെതിരെയുള്ള നരഹത്യാക്കുറ്റം (Manslaughter Offence) ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സർക്കാരായിരുന്നു. എന്നാല്‍ ഇതിനെതിരെ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെത്തുടർന്നാണ് കേസ് വീണ്ടും ജില്ല കോടതി പരിഗണിക്കുന്നത്. അപകടം നടന്നപ്പോള്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.