തിരുവനന്തപുരം:വൈകിയാണെങ്കിലും 'ജീവിതം ഒരു പെന്‍ഡുലം' എന്ന ആത്മകഥ എഴുതിയിരുന്നില്ലെങ്കില്‍ തനിക്ക് ഒരിക്കലും വയലാര്‍ അവാര്‍ഡ് കിട്ടുമായിരുന്നില്ലെന്ന് കവിയും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി (Sreekumaran Thampi Received Vayalar Award). കവി എന്ന നിലയില്‍ പലപ്പോഴും വയലാര്‍ അവാര്‍ഡിന് തന്നെ പരിഗണിച്ചിരുന്നെങ്കിലും അവസാന റൗണ്ടില്‍ തള്ളിപ്പോകുകയായിരുന്നു. ഒടുവില്‍ കവിയായ തനിക്ക് ആത്മകഥയിലൂടെ ആ അവാര്‍ഡ് ലഭിക്കാനിടയായി.
മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്‍റെ പത്രാധിപരായിരുന്ന സുഭാഷ് ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍റെ നിര്‍ബന്ധത്തിലാണ് ഈ കൃതി എഴുതിയത്. അദ്ദേഹമാണ് ഒരു ആത്മകഥ എഴുതാമോ എന്നാരാഞ്ഞത്. ഒരു ആത്മകഥ എഴുതിയാല്‍ അതിന് എത്ര ദൈര്‍ഘ്യമുണ്ടാകുന്നോ ഒന്നും ഒരു നിശ്ചയവുമില്ലായിരുന്നു. ഇക്കാര്യം സുഭാഷ് ചന്ദ്രനോടു പറഞ്ഞപ്പോള്‍ അതൊന്നും സാരമില്ല എഴുതി തുടങ്ങൂ എന്നായി അദ്ദേഹം.
മുഴുവന്‍ എഴുതിയതിനു ശേഷമാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ അത് തന്‍റെ മരണത്തിനു ശേഷമേ നടക്കൂ എന്ന് താന്‍ പറഞ്ഞു. ഓരോ അദ്ധ്യായമായി എഴുതിയാല്‍ എഴുതുന്നത് പ്രസിദ്ധീകരിക്കാമെന്ന സുഭാഷ് ചന്ദ്രന്‍റെ ഉറപ്പിലാണ് ആത്മകഥ എഴുതാന്‍ തുടങ്ങുന്നത്. അത് 102 അദ്ധ്യായത്തിലാണ് അവസാനിച്ചത്. തന്നിലെ എഴുത്തുകാരനെ പ്രചോദിപ്പിച്ചത് അമ്മയാണ്. കവിയല്ലെങ്കിലും അമ്മ കവിയും സംഗീതജ്ഞ അല്ലെങ്കിലും അമ്മ സംഗീതജ്ഞയുമായിരുന്നു.
അമ്മ പറഞ്ഞു തന്ന രണ്ടര വയസു മുതലുള്ള കാര്യങ്ങള്‍ ചലച്ചിത്ര രംഗങ്ങള്‍ പോലെ മനസിലുണ്ടായിരുന്നു. എന്നെങ്കിലും എന്നെക്കുറിച്ചെഴുതണം എന്ന അമ്മയുടെ ആവശ്യവും ഈ കൃതി എഴുതുന്നതിനു കാരണമായി. അമ്മയ്ക്കും സുഭാഷ് ചന്ദ്രനും നന്ദി പറയുന്നതായും അവാര്‍ഡ് ഏറ്റുവാങ്ങി ശ്രീകുമാരന്‍ തമ്പി പറഞ്ഞു.