കേരളം

kerala

ETV Bharat / state

തലസ്ഥാനം ഇളക്കി മറിച്ച് രാഹുല്‍: രാഷ്ട്രീയത്തില്‍ ഇടപെടുന്ന സഭ

യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന രാഹുലിന്‍റെ പ്രഖ്യാപനം വൻ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ആദ്യവാരം ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സിപിഎമ്മിനും പിണറായി വിജയനും നിർണായകമാണ്.

By

Published : Feb 23, 2021, 10:38 PM IST

Election special
തലസ്ഥാനം ഇളക്കി മറിച്ച് രാഹുല്‍: രാഷ്ട്രീയത്തില്‍ ഇടപെടുന്ന സഭ

കേരളം അതിവേഗം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശംഖുമുഖത്ത് ആയിരങ്ങളെ സാക്ഷിയാക്കി ജാഥ സമാപനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളെ അതി രൂക്ഷമായി വിമർശിച്ച രാഹുല്‍ ഗാന്ധി ദീർഘനാളുകൾക്ക് ശേഷമാണ് കേരളത്തിലെ ഇടതു സർക്കാരിനെ പരസ്യമായും അതിരൂക്ഷമായും വിമർശിച്ചതെന്നതും ശ്രദ്ധേയമാണ്. സ്വർണക്കടത്ത്, നിയമന വിവാദം, ആഴക്കടല്‍ മത്സ്യബന്ധന കരാർ അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചാണ് രാഹുല്‍ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചത്. യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന രാഹുലിന്‍റെ പ്രഖ്യാപനം വൻ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

രാവിലെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ഐശ്വര്യ കേരള യാത്രയുടെ സമാപന യോഗത്തിനെത്തിയത്. സ്ഥാനാർഥി നിർണയത്തില്‍ വിജയസാധ്യതയ്ക്കാകണം മുൻതൂക്കം നല്‍കേണ്ടത് എന്ന നിർദ്ദേശമാണ് യുഡിഎഫ് യോഗത്തില്‍ രാഹുല്‍ നിർദ്ദേശിച്ചത്. സ്ഥാനാർഥികളില്‍ പഴയ മുഖങ്ങൾ പാടില്ല, യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നല്‍കി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും രാഹുല്‍ യുഡിഎഫ് നേതാക്കളോട് പറഞ്ഞു. അതോടൊപ്പം ആഴക്കടല്‍ മത്സ്യബന്ധന വിവാദം വിശദീകരിക്കാൻ രണ്ട് ജാഥകൾ നടത്താനും യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫില്‍ സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചർച്ച ഈമാസം 26ന് ആരംഭിക്കും. ഐശ്വര്യ കേരളയാത്രയുടെ സമാപനത്തിന് ശേഷം രാഹുല്‍ നേരെ പോയത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ കാണാനാണ്. അതിനു ശേഷം സമരത്തിലുള്ള ഉദ്യോഗാർഥികളുമായും രാഹുല്‍ സംസാരിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിന് ഉണ്ടാകുമെന്നിരിക്കെ കേരളത്തില്‍ നിലപാട് പരസ്യപ്പെടുത്തി ക്രിസ്ത്യൻ സഭകളും രംഗത്ത് എത്തി. ഒരു മുന്നണിയേയും അകറ്റി നിർത്തേണ്ടെവന്ന നിലപാടാണ് യാക്കോബായ സഭയ്ക്കുള്ളത്. സഭയെ രക്ഷിക്കുന്നതിനുള്ള ഉറപ്പാണ് അവർ മുന്നണികൾക്കു മുന്നില്‍ വെയ്ക്കുന്നത്. സഭയുടെ പേരില്‍ സ്ഥാനാർഥികളാകാൻ ഇത്തവണ ആരും വരേണ്ടതില്ലെന്നാണ് ചങ്ങനാശേരി അതിരൂപയുടെ നിലപാട്. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറുന്ന നേതാക്കൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സമുദായത്തോട് കൂറില്ലാത്തവരെ സഭയുടെ ലേബലില്‍ നിയമസഭയില്‍ എത്തിക്കരുതെന്നും ചങ്ങനാശേരി അതിരൂപത പറയുന്നു.

എന്നാല്‍ ഇത്തവണ കേരളത്തില്‍ മാറ്റം സംഭവിക്കുമെന്ന അഭിപ്രായത്തിലാണ് ബിജെപി. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി നേരിട്ടെത്തിയാണ് എൻഡിഎ തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തത്. അതിനിടെ ലാവ്‌ലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐ നല്‍കിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ ഏഴിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ആദ്യവാരം കേസ് പരിഗണിക്കുന്നത് സിപിഎമ്മിനും പിണറായി വിജയനും നിർണായകമാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ യോഗം ഇന്ന് നടക്കാനിരിക്കെ രാഷ്ട്രീയ പാർട്ടികൾ കൂടുതല്‍ സജീവമായി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്കും സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കും കടന്നുകഴിഞ്ഞു.

ABOUT THE AUTHOR

...view details