തിരുവനന്തപുരം: പ്രമുഖ നിയമപണ്ഡിതനും ആധുനിക നിയമവിദ്യാഭ്യാസത്തിന്‍റെ പിതാവുമായിരുന്ന ഡോ.എന്‍.ആര്‍. മാധവ മേനോന്‍ (84) അന്തരിച്ചു. ഇന്ന് പുലർച്ചെ 12.30 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 27 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. രമാദേവിയാണ് ഭാര്യ. ബംഗളൂരുവില്‍ എന്‍ജിനീയറായ രാമകൃഷ്‌ണന്‍ മേനോനാണ് മകന്‍.
ഡോ. എൻ.ആർ മാധവമേനോൻ അന്തരിച്ചു
ഇന്ന് പുലർച്ചെ 12.30 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം ലോ കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എല്‍എല്‍എമ്മും തുടര്‍ന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി.
കൊൽക്കത്തയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസ് വൈസ് ചാൻസലർ, തിരുവനന്തപുരം സെന്‍റർ ഫോർ ഡവലപ്മന്റ് സ്റ്റഡീസ് ചെയർമാൻ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്‍റ്, ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയിലും പോണ്ടിച്ചേരി ലോ കോളജിലും അധ്യാപകനായിരുന്നു. കോമണ്‍വെല്‍ത്ത് ലീഗല്‍ എഡ്യുക്കേഷന്‍ അസോസിയേഷന്‍റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 1994 -98 കാലത്ത് ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ പ്രസിഡന്‍റായിരുന്നു. ക്രിമിനല്‍ ജസ്റ്റിസ് പരിഷ്കരണ കമ്മിറ്റി, ഉന്നത വിദ്യാഭ്യാസ പുനര്‍രൂപീകരണ കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു. ഭോപ്പാലില്‍ ദേശീയ ജുഡിഷ്യല്‍ അക്കാദമി സ്ഥാപിക്കുന്നതിന് വേണ്ടി സുപ്രീംകോടതി അദ്ദേഹത്തിന്‍റെ സേവനം തേടിയിരുന്നു. 2006ല്‍ വിരമിക്കുന്നത് വരെ അക്കാദമിയുടെ സ്ഥാപക ഡയറക്ടറായിരുന്നു. 2003ല്‍ രാജ്യം മാധവമേനോനെ പത്മശ്രീ നല്‍കി ആദരിച്ചു.