എറണാകുളം:വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും 5,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് എറണാകുളം ജില്ല പോക്‌സോ കോടതിയുടെ വിധി. മോന്‍സനെതിരെ ചുമത്തിയ 13 കുറ്റങ്ങളിൽ 10 എണ്ണത്തിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354, 376 [3] വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് ചൂണ്ടിക്കാട്ടി ജഡ്‌ജി കെ സോമനാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ എല്ലാ കുറ്റങ്ങള്‍ക്കും തെളിവ് ലഭിച്ചതായി കോടതി.
2011 ലാണ് കേസിനാസ്‌പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്‌ദാനം ചെയ്‌താണ് പെണ്‍കുട്ടിയെ പീഡത്തിന് ഇരയാക്കിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.2022 മാർച്ചിൽ തുടങ്ങിയ വിചാരണയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച അന്തിമ വാദം പൂർത്തിയാക്കിയാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്.
മാവുങ്കലിനെതിരെ വേറെയും പീഡന കേസ്: മറ്റ് രണ്ട് പീഡന കേസുകള്‍ കൂടി മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. ഈ കേസുകളിൽ ജാമ്യത്തിനായി മോൻസൺ സുപ്രീംകോടതിയിൽ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ഒരു വർഷമായി ജാമ്യം ലഭിച്ചിട്ടില്ല.
പുരാവസ്‌തു തട്ടിപ്പും കേസുകളും:പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2019 ലാണ് മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായത്. ലോകത്തിലെ ഏറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങുകയാണെെന്നും അതിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്നാണ് മോൻസനെതിരെയുള്ള കേസ്. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹറ ഉൾപ്പടെയുള്ള പല പ്രമുഖരെയും ഇയാളുടെ പുരാവസ്‌തു കേന്ദ്രത്തിലേക്ക് എത്തുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ഈ ചിത്രങ്ങളും തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്‌തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
തട്ടിപ്പ് കേസിലേക്ക് കെ.സുധാകരനെ വലിച്ചിഴച്ചു:മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മോൻസൻ മാവുങ്കലിനായി വിദേശത്ത് നിന്നെത്തിയ കോടികൾ വിട്ടു കിട്ടാൻ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തെ തുടർന്നാണ് ക്രൈം ബ്രാഞ്ച് കെ.സുധാകരനെ കേസില്‍ പ്രതി ചേർത്തത്. ഇതേ തുടർന്ന് മോന്‍സനെ ജയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.