തിരുവനന്തപുരം:കുഴഞ്ഞുവീണ് മരിച്ച വിദ്യാർഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ, ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതില്‍ അധ്യാപകരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മാർച്ച് 30നായിരുന്നു നഗരത്തിലെ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചത്. സിവിൽ പൊലീസ് ഓഫിസറുടെ മകളാണ് മരിച്ചത്.
പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയ ശേഷം കളിക്കാനായി പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണതും തുടര്‍ന്ന് മരണം സംഭവിച്ചതും. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ ലഹരി സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ ജില്ല ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം സ്‌കൂളിലെത്തി അധ്യാപകരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയത്.
തലസ്ഥാനത്ത് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പന പിടിക്കപ്പെട്ട നിരവധി കേസുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഒന്‍പതാം ക്ലാസുകാരിയുടെ മരണം. അമിതമായ ലഹരി ശരീരത്തിൽ ചെന്നതിനെ തുടര്‍ന്ന് മസ്‌തിഷ്‌കാഘാതം സംഭവിച്ചതാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തില്‍ സ്ഥിരീകരിച്ചത്. അതേസമയം, കുട്ടിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതർ. കഴിഞ്ഞ വർഷം വരെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ കുട്ടി ഏർപ്പെട്ടിരുന്നു. വിദ്യാർഥിനി ഒരിക്കലും സ്വമേധയ ലഹരി ഉപയോഗിക്കില്ലെന്നായിരുന്നു മുൻപ് സ്‌കൂള്‍ അധികൃതർ പൊലീസിനോട് പറഞ്ഞത്.