തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ഡോക്ടർമാരെ ഉൾപ്പെടുത്തിയാകും മെഡിക്കൽ ബോർഡ് രൂപീകരിക്കുക. കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്നാണ് രവീന്ദ്രൻ ഇന്നലെ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. കൊവിഡാനന്തര ബുദ്ധിമുട്ട് കൂടാതെ സ്പോണ്ടിലോസിസ് അടക്കമുള്ള ന്യൂറോ പ്രശ്‌നങ്ങളുണ്ടെന്നും രവീന്ദ്രനെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഇന്ന് രവീന്ദ്രനെ വിശദമായി പരിശോധിച്ച ശേഷമാകും മെഡിക്കൽ ബോർഡിൽ ആരെല്ലാം അംഗങ്ങളാകണം എന്ന് തീരുമാനിക്കുക. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഇത് മൂന്നാം തവണയാണ് രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ആദ്യ തവണ നോട്ടീസ് നൽകിയപ്പോൾ രവീന്ദ്രൻ കൊവിഡ് പോസിറ്റീവായിരുന്നു. രണ്ടാമത്തെ നോട്ടീസ് ലഭിച്ച സമയത്താണ് കൊവിഡാനന്തര പ്രശ്നങ്ങളുടെ പേരിൽ രവീന്ദ്രൻ ആദ്യം മെഡിക്കൽ കോളജിൽ പ്രവേശിച്ചത്. തുടർന്ന് വിവാദമായതോടെയാണ് രവീന്ദ്രന്‍റെ വിശദമായ പരിശോധനയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചത്.