തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ലെന്നും സീറ്റ് വിഭജനത്തിൽ കോൺഗ്രസ് വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാണ്, എന്നാല്‍ വീഴ്‌ച്ചയ്‌ക്ക് തയ്യാറല്ലെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ (M M Hasan about Lok Sabha elections ). ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിക്കും. എല്ലാ ഘടക കക്ഷികളുമായും ഉഭയകക്ഷി ചർച്ച നടത്താനും തീരുമാനിച്ചു. ജനുവരി 25,29,30,31 ഫെബ്രുവരി 1 തീയതികളിലാണ് ചർച്ചയെന്നും എം എം ഹസൻ യുഡിഎഫ് ഏകോപനസമിതി യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനെതിരെ രൂക്ഷവിമർശനവും എം എം ഹസൻ ഉന്നയിച്ചു. നടകീയമായ സംഭവമാണ് ഉണ്ടായത്. ഇത്തരം രാഷ്ട്രീയ പ്രതികാരം മുഖ്യമന്ത്രി പിണറായി വിജയൻ അല്ലാതെ വേറെ ആരും ചെയ്യില്ല. പൊലീസ് പിടിച്ചു തള്ളാൻ മാത്രം എന്ത് തെറ്റാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്‌തത് എന്നും ഹസൻ ചോദിച്ചു. രാഹുലിന്‍റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശം ആണ്. സ്വർണ്ണ കടത്ത് കേസിലും കൂടത്തായി കൊലക്കേസിലും പ്രതികള്‍ക്ക് പത്രസമ്മേളനം നടത്താൻ അവസരം കൊടുത്ത പൊലീസാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് എതിർത്തത്.
നവകേരള സദസില്‍ പ്രതിഷേധം നടത്താൻ യുഡിഫ് ആഹ്വാനം ചെയ്‌തിട്ടില്ല. സമരങ്ങളിൽ നിന്ന് ഒട്ടും പിന്നോട്ടില്ലെന്നും ഹസൻ വ്യക്തമാക്കി. സർക്കാരിനെതിരായ പ്രതിഷേധത്തിൽ 286 കേസ് യൂത്ത് കോൺഗ്രസിനെതിരെ എടുത്തു. ബി ജെ പി നടത്തിയ പ്രതിഷേധങ്ങളിൽ വെറും 18 കേസ് ആണ് എടുത്തത്. ഇതിലൂടെ സി പി എം, ബി ജെ പി കൂട്ടുകെട്ട് വ്യക്തമാണെന്നും ഹസൻ പറഞ്ഞു.