തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സംസ്ഥാനത്തെ മദ്യവില്‍പ്പന പുനരാരംഭിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ബാറുകളും ബെവ്റേജസ് ഔട്ട്ലെറ്റുകളും തുറന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിൽപ്പന.
മാസ്‌കും സാമൂഹ്യ അകലവും നിർബന്ധമാണ്. ഒരു സമയം അഞ്ച് പേർക്ക് മാത്രമാണ് ഔട്ട്ലെറ്റിൽ പ്രവേശനം. മറ്റുള്ളവർ സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കണം. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവൃത്തി സമയം.
ഔട്ട്‌ലൈറ്റുകളിലും ബാറുകളിലും നേരിട്ടെത്തി പാഴ്‌സലായി മദ്യം വാങ്ങാം. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസിനെ നിയോഗിക്കും. 265 ബെവ്‌കോ ഔട്ട്‌ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചു ; നീളന്‍ ക്യൂ READ MORE:സംസ്ഥാനത്ത് ഒരു മാസം 43 കോടി രൂപയുടെ മദ്യ വിൽപന
ഔട്ട്ലെറ്റിലേക്ക് കടക്കും മുമ്പ് ശരീര താപനില രേഖപ്പെടുത്തും. രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുകയും വേണം. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെവ്റേജസ് ഔട്ട് ലെറ്റുകളും ബാറുകളും തുറക്കാൻ തീരുമാനമായത്.
മദ്യവിൽപ്പന നിർത്തിയതിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ വരുമാനത്തിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിൻ്റെ ആനുകൂല്യത്തിലാണ് മദ്യ വിൽപ്പന പുനരാരംഭിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും മദ്യവില്‍പ്പന. കേരളത്തില്‍ പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ളത്. ഏപ്രില്‍ 26നാണ് സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചത്.