കേരളം

kerala

ETV Bharat / state

പ്രസ്‌താവന പിന്‍വലിക്കണം ; എംവി ഗോവിന്ദന് കെകെ രമയുടെ വക്കീല്‍ നോട്ടിസ്

കൈ പൊട്ടിയില്ലെന്ന എംവി ഗോവിന്ദന്‍റെ പ്രസ്‌താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെകെ രമയുടെ വക്കീല്‍ നോട്ടിസ്. വ്യാജ പ്രചരണം നടത്തിയ ദേശാഭിമാനിയ്‌ക്കും സച്ചിന്‍ദേവ് എംഎല്‍എക്കും നോട്ടിസ് അയച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കില്‍ മാന നഷ്‌ട കേസെന്ന് കെകെ രമ.

By

Published : Apr 10, 2023, 8:05 PM IST

KK Rema send legal notice to MV Govindhan  പ്രസ്‌താവന പിന്‍വലിക്കണം  എംവി ഗോവിന്ദന് കെകെ രമയുടെ വക്കീല്‍ നോട്ടിസ്  കെകെ രമ  എംവി ഗോവിന്ദന്‍  മാന നഷ്‌ടകേസെന്ന് കെകെരമ  സിപിഎം സംസ്ഥാന സെക്രട്ടറി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
എംവി ഗോവിന്ദന് കെകെ രമയുടെ വക്കീല്‍ നോട്ടിസ്

തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കെ.കെ രമ എംഎല്‍എയുടെ വക്കീല്‍ നോട്ടിസ്. തനിക്കെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. നിയമസഭയില്‍ സ്‌പീക്കറുടെ ഓഫിസിന് മുന്നിലെ ഉപരോധ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിക്കേറ്റിരുന്നു.

തുടര്‍ന്ന് രമയുടെ കൈയില്‍ പ്ലാസ്റ്ററിട്ടിരുന്നു. എന്നാല്‍ രമയുടെ പരിക്ക് വ്യാജമാണെന്ന് എം.വി ഗോവിന്ദന്‍ അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പരിക്കേറ്റത് നിയമസഭയിലെ വാച്ച് ആന്‍റ് വാര്‍ഡുമാര്‍ക്കാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രമ നോട്ടിസ് നല്‍കിയത്.

തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിശോധനയില്‍ രമയുടെ കൈയില്‍ പ്ലാസ്‌റ്റര്‍ ഇടേണ്ട പരിക്കുണ്ടെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി. വാസ്‌തവം മനസിലാക്കാതെ അപകീര്‍ത്തിപരമായ പ്രസ്‌താവന നടത്തിയെന്നാണ് വക്കീല്‍ നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്.

സച്ചിന്‍ദേവ് എംഎല്‍എയ്ക്കും സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരേയും രമ നോട്ടിസ് അയച്ചിട്ടുണ്ട്. ദേശാഭിമാനി എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, പ്രന്‍റര്‍ ആന്‍ഡ് പബ്ലിഷര്‍ എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. പ്രസ്‌താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കില്‍ മാനനഷ്‌ട കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടിസ് തള്ളുന്ന സ്‌പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷാംഗങ്ങള്‍ ഉപരോധ സമരം നടത്തിയത്. ഓഫിസിലേക്ക് എത്തിയ സ്‌പീക്കര്‍ക്ക് വഴിയൊരുക്കാന്‍ വാച്ച് ആന്‍റ് വാര്‍ഡന്‍മാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടയില്‍ ഭരണപക്ഷാംഗങ്ങള്‍ കൂടി സംഭവ സ്ഥലത്ത് എത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. ഇതിനിടെ രമയടക്കമുള്ള പ്രതിപക്ഷാംഗങ്ങള്‍ക്കും വനിതകളുള്‍പ്പടെയുള്ള വാച്ച് ആന്‍റ് വാര്‍ഡന്‍മാര്‍ക്കും പരിക്കേറ്റിരുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് രമ അടക്കമുള്ളവര്‍ ചികിത്സ തേടിയത്. എംവി ഗോവിന്ദന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ സച്ചിന്‍ദേവ് എംഎല്‍എയും ദേശാഭിമാനി പത്രവും ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇത്തരത്തില്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് രമയുടെ വക്കീല്‍ നോട്ടിസ്. സംഭവം നടന്ന ദിവസം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയിലടക്കം ഇടതുപക്ഷം രമയുടെ പരിക്ക് വ്യാജമാണെന്ന് പ്രചരണം നടത്തിയിരുന്നു.

പരിക്കില്ലെന്ന് വ്യക്തമാക്കാന്‍ വ്യാജമായ എക്‌സറേയും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎമ്മുകാര്‍ പ്രചരിപ്പിക്കുന്ന എക്‌സറേ വ്യാജമാണെന്ന് അറിയിച്ച് ജനറല്‍ ആശുപത്രി അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.

എംവി ഗോവിന്ദന്‍റെ പ്രസ്‌താവന :സിപിഎം ജനകീയ പ്രതിരോധ ജാഥ സമാപനത്തിന് മുന്നോടിയായി എംവി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെകെ രമയ്‌ക്കെതിരെയുള്ള പരാമര്‍ശം നടത്തിയത്. കൈയ്ക്ക്‌ പരിക്കുകളില്ലാത്തതും ഉള്ളതും രാഷ്‌ട്രീയമായി പ്രയോഗിക്കാന്‍ പാടില്ലെന്നും പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്ററിട്ടതെന്ന കാര്യം വളരെ വ്യക്തമാണെന്നും പൊട്ടിയ കൈ ആളുകളെ പ്രകോപിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നുമാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് വ്യാജ എക്‌സറേയുമായി നേതാക്കള്‍ രംഗത്തെത്തിയത്. ഇതോടെയാണ് വിശദീകരണവുമായി ആശുപത്രി അധികൃതരെത്തിയത്. തുടര്‍ന്ന് രമ വിഷയത്തില്‍ നിയമ പോരാട്ടവുമായി മുന്നോട്ടുവരികയായിരുന്നു. വക്കീല്‍ നോട്ടിസില്‍ സിപിഎം എന്ത് തീരുമാനമെടുക്കുമെന്നതാണ് ഇനി അറിയേണ്ടത്.

ABOUT THE AUTHOR

...view details