കേരളം

kerala

കുട്ടിക്കളികള്‍ മരണക്കളികളാകുമ്പോള്‍ ; മുന്നറിയിപ്പുമായി കേരള പൊലീസ്

By

Published : Jul 8, 2021, 6:03 PM IST

4-15 ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റോളം ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നുണ്ടെന്നാണ് പഠനം.

kerala police  kerala polic fb post  online game  ഓണ്‍ലൈന്‍ ഗെയിമുകള്‍  കേരള പൊലീസ്  ഓണ്‍ലൈന്‍ ഗെയിം  കേരള പൊലീസിന്‍റെ ഫേസ്‌ബുക്ക്‌ കുറിപ്പ്  ഫ്രീഫയര്‍ ഗെയിം  online games children  online game addict
കുട്ടിക്കളികള്‍ മരണക്കളികളാകുമ്പോള്‍; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാകുന്നതിനെതിരെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. നിരവധി കുട്ടികളാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് ഗുരുതര പ്രശ്‌നങ്ങളില്‍ അകപ്പെടുന്നത്.

നാലിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിട്ടോളം ഫ്രീഫയര്‍ ഗെയിം കളിക്കുന്നുണ്ടെന്നാണ് 2021ലെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്.

രക്ഷിതാക്കള്‍ക്ക് ഇവയെ കുറിച്ച് വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതും കുട്ടിക്കളികള്‍ പലപ്പോഴും മരണക്കളികളാക്കാന്‍ ഇടയാക്കുമെന്നും കേരള പൊലീസിന്‍റെ ഫേസ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നു.

ഫ്രീഫയര്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ സൗജന്യമായതിനാലും കൂടുതല്‍ സൗകര്യങ്ങളുള്ളതിനാലും കുട്ടികള്‍ക്ക് അത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ ഇത്തരം ഗെയിമുകള്‍ക്ക് അടിമയാകുകയും ചെയ്യുന്നു.

ചാറ്റിങ്ങ് സംവിധാനം ഉള്ളതുകൊണ്ട് തന്നെ അപരിചിതരുമായി നേരിട്ട് സംസാരിക്കാനും ഇതിലൂടെ സാധിക്കുന്നു. ചാറ്റ് ചെയ്യുന്നയാള്‍ പല തരത്തിലുള്ള ചൂഷണക്കാരാകാം.

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇത്തരം ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നത്.

ഇത്തരം ഗെയിം ആപ്പിൽ രക്ഷാകർത്താക്കൾക്കായി നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ച് വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികൾ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണം.

രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും, ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നു.

ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയുന്നു. പലകോണുകളിൽ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതർ ഒരുപക്ഷേ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റ് ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവർ ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമായിരിക്കും.

Also Read:ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന്‍റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

യഥാർഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവർത്തിക്കുന്നു.

ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള വഴിയൊരുക്കുന്നു. കളിയുടെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പുചെയ്യാനും മറ്റ് ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയർ കളിക്കാരെ പ്രചോദിപ്പിക്കുന്നു.

തുടർച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കിൽ കളിക്കാർക്കുള്ള ദൗത്യങ്ങളായി (Missions) മറച്ചുവച്ചോ , ഓൺലൈൻ വാങ്ങലുകൾ നടത്താനുള്ള സമ്മർദ്ദം ഇത്തരം ഗെയിമുകളിൽ വളരെ കൂടുതലാണ്.

ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവൽക്കരിക്കുകയും, സ്ത്രീ കഥാപാത്രങ്ങൾ വിവസ്ത്രരായും കാണപ്പെടുന്നു.

അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീൻ വർക്കിനെയും പോലെ ആയതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.

2021 ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിട്ടുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യുക.

കായികവിനോദങ്ങളിൽ ഏർപ്പെടാനും അതിലൂടെ ശാരീരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുക. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കുകയും ചെയ്യുക.

ABOUT THE AUTHOR

...view details