കരിമണല്‍ വിഷയത്തില്‍ മന്ത്രി ഇ.പി. ജയരാജനെ വിമർശിച്ച് രമേശ് ചെന്നിത്തല
പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: തോട്ടപ്പളി കരിമണൽ ഖനന വിഷയത്തിൽ നടക്കുന്ന ജനകീയ സമരം കരിമണൽ മാഫിയക്ക് വേണ്ടിയുള്ളതാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. അവിടത്തെ ജനങ്ങൾ മുഴുവൻ ഖനനത്തിനെതിരാണ്. വി എം സുധീരൻ ആലപ്പുഴ എംപി ആയിരുന്നപ്പോൾ മുതൽ കരിമണൽ ഖനനത്തിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകുന്നുണ്ട്. അന്ന് ഇടതുപാർട്ടികളും സമരരംഗത്ത് ഉണ്ടായിരുന്നു. ഖനനം പാടില്ല എന്ന നിലപാടിൽ നിന്ന് സിപിഎം പിന്നോട്ട് പോയി, എങ്കിലും സിപിഐ അടക്കം പിൻതുണയുമായി രംഗത്തുണ്ടെന്നും ചെന്നിത്തല പറഞ്ഞു.