കേരളം

kerala

ETV Bharat / state

ഓപ്പറേഷൻ സേഫ് സ്‌കൂൾ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്; നിയമലംഘനം നടത്തിയാൽ സ്‌കൂൾ ബസിന് പൂട്ട് വീഴും

സ്‌കൂൾ ബസുകൾ നടത്തുന്ന നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പിന്‍റെ പദ്ധതി. സംസ്ഥാനത്തൊട്ടാകെ പരിശോധനക്ക് മന്ത്രിയുടെ നിർദേശം. പദ്ധതിക്ക് തിരുവനന്തപുരത്ത് ആരംഭം

സ്കൂൾ ബസുകൾ  മോട്ടോർ വാഹന വകുപ്പ്  തിരുവനന്തപുരം  ഓപ്പറേഷൻ സേഫ് സ്കൂൾ പദ്ധതി  മോട്ടോർ വാഹന വകുപ്പ്  motor vehicle department  kerala school  kerala  students  school news  school information  mvd  kerala minister  new rule
Motor Vehicle Department

By

Published : Feb 13, 2023, 4:55 PM IST

എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ അജിത് കുമാർ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: നിയമലംഘനം നടത്തി നിരത്തിലിറക്കുന്ന സ്‌കൂൾ ബസുകളെ പൂട്ടാൻ ഓപ്പറേഷൻ സേഫ് സ്‌കൂൾ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂൾ ബസുകളും വിദ്യാർഥികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളും പരിശോധിക്കും. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിൽ എൻഫോഴ്‌സ്മെന്‍റ് ആർ.ടി.ഒ അജിത് കുമാറിന്‍റെ നേതൃത്വത്തിൽ പദ്ധതി തിരുവനന്തപുരത്ത് ആരംഭിച്ചു.

കർശന പരിശോധന: ക്രൈസ്റ്റ് നഗർ സ്‌കൂളിലെ മുപ്പത്തോളം വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരും സംഘത്തിലുണ്ടായിരുന്നു. ബസുകളിലെ സ്‌പീഡ് ഗവർണറുകൾ, ജി.പി.എസ് സംവിധാനം, ഫയർ എക്സ്റ്റിഗ്യൂഷറുകൾ, ബാറ്ററികളുടെ കാര്യക്ഷമത, കാലപഴക്കം തുടങ്ങിയ കാര്യങ്ങൾ കർശനമായി പരിശോധിക്കുമെന്ന് എൻഫോഴ്‌സ്മെന്‍റ് ആർ.ടി.ഒ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന വ്യാപകമായി സ്‌കൂളുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തും. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ച്‌ രണ്ടുപേർ മരിക്കാനിടയായ സംഭവത്തെതുടർന്നാണ്‌ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രത്യേക നിർദേശപ്രകാരം സുരക്ഷ പരിശോധന കർശനമാക്കാൻ ട്രാൻസ്‌പോർട്ട്‌ കമ്മിഷണർ എസ് ശ്രീജിത്ത്‌ ഐ.പി.എസ് അടിയന്തരമായി ഉത്തരവിട്ടത്‌. സാധാരണ സ്‌കൂൾ തുറക്കുന്ന സമയങ്ങളിലാണ് മോട്ടോർ വാഹനവകുപ്പ് സ്‌കൂൾ ബസുകളിൽ പരിശോധന നടത്തിയിരുന്നത്.

മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് നിർദേശം: എന്നാൽ സുരക്ഷയുടെ ഭാഗമായാണ് പരിശോധന നേരത്തെയാക്കാൻ തീരുമാനിച്ചത്. രാവിലെ സ്‌കൂൾ തുടങ്ങിയതിനുശേഷമുള്ള സമയവും അവസാനിക്കുന്നതിനുമുമ്പുള്ള സമയവുമായിരിക്കും പരിശോധന. കുട്ടികൾ പരിഭ്രാന്തരാകുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പരിശോധന കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കണമെന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. വാഹനങ്ങളിൽ സുരക്ഷാവീഴ്‌ചകൾ കണ്ടെത്തിയാൽ ഇ-ചെലാൻ തയ്യാറാക്കുന്നതിനു പുറമെ തുടർ സർവീസുകൾക്കുമുമ്പ്‌ അവ പരിഹരിച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

ഈ മാസം രണ്ടാം തീയതിയാണ് കണ്ണൂർ ജില്ല ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവമുണ്ടായത്. കണ്ണൂരിലെ സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് സമാനമായ അപകടം റിപ്പോർട്ട് ചെയ്‌തിരുന്നു. വെഞ്ഞാറമൂടിൽ മണനാക്ക് സ്വദേശി സനോജിന്‍റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി കാറുടമ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് വാഹനങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണോ നിരത്തിലിറക്കുന്നതെന്ന് കർശന പരിശോധന നടത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്.

ABOUT THE AUTHOR

...view details