തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവിസിലേക്കുള്ള പി.എസ്.സിയുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പി.എസ്.സി ആസ്ഥാനത്ത് ചെയർമാൻ എം.കെ.സക്കീർ വിജ്ഞാപനത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. കെ.എ.എസ് ഓഫിസർ (ജൂനിയർ ടൈം സ്കേൽ ) ട്രെയിനി സ്ട്രീം ഒന്ന്, സ്ട്രീം രണ്ട്, സ്ട്രീം മൂന്ന് തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കുകയെന്നതാണ് കെ.എ.എസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾ കാത്തിരുന്ന വിജ്ഞാപനമാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. ഒരു വർഷത്തിനുള്ളിൽ ആദ്യ ബാച്ച് റാങ്ക് പട്ടിക തയാറാക്കുന്ന വിധത്തിലാണ് കെ.എ.എസ് തെരഞ്ഞെടുപ്പിന്‍റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
കെ.എ.എസിലേക്കുള്ള പി.എസ്.സിയുടെ ആദ്യ വിജ്ഞാപനമായി സിവിൽ സർവീസ് മാതൃകയിൽ തയാറാക്കുന്ന പരീക്ഷയുടെ പ്രാഥമിക പരീക്ഷ അടുത്ത ഫെബ്രുവരിയിൽ നടക്കും. ബിരുദവും 32 വയസിന് താഴെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. കാറ്റഗറി നമ്പർ 186/2019,187/2019,88/20l 9 എന്നീ സ്ട്രീമുകളിലേക്കാണ് അപേക്ഷ സമർപ്പിക്കാനാകുക. നിയമനങ്ങളിൽ സ്വജനപക്ഷപാതം ഉണ്ടാകില്ലെന്ന് പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു.
പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയാണ് വിജ്ഞാപനം തയാറാക്കിയതെന്ന് പി.എസ്.സി അറിയിച്ചു. 200 മാർക്കിനാണ് ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള പ്രാഥമിക പരീക്ഷ. വിവരണാത്മകമായാണ് മുഖ്യ പരീക്ഷ എഴുതേണ്ടത്. 100 മാർക്ക് വീതമുള്ള മൂന്ന് ഭാഗങ്ങൾ ഉണ്ടാകും. മുഖ്യ പരീക്ഷക്കും അഭിമുഖത്തിനുമുള്ള മാർക്ക് കണക്കിലെടുത്താണ് റാങ്ക് പട്ടിക തയ്യാറാക്കുക. ഐ.എ.എസിലേക്കുള്ള സംസ്ഥാന സിവിൽ സർവീസ് കോട്ട നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. കെ.എ.എസിൽ എട്ട് വർഷം പൂർത്തിയാക്കുന്നവർക്ക് യു.പി.എസ്.സി മാനദണ്ഡപ്രകാരം ഐ.എ.എസിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കും. അടുത്ത മാസം നാല് വരെ അപേക്ഷകൾ സമർപ്പിക്കാനാകും.