തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തി വച്ചിരുന്ന കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ചു. കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്‌ച രാവിലെ കല്ലിടാനെത്തിയത്. ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി.
കഴക്കൂട്ടത്ത് കല്ലിടൽ പുനരാരംഭിച്ചു, സംഘർഷം; ഒടുവിൽ കല്ലിടൽ ഉപേക്ഷിച്ച് മടങ്ങി സമരക്കാരും പൊലീസും തമ്മിലുള്ള ഉന്തിലും തള്ളിനുമിടെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടി വീഴ്ത്തിയതായും പരാതിയുയര്‍ന്നു. കല്ലിടലിന്‍റെ ആദ്യഘട്ടത്തില്‍ കരിച്ചാറയിലും അണ്ടൂര്‍ക്കോണം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലും കല്ലിട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതു മാറ്റിയിരുന്നു. ഇവിടെയാണ് വീണ്ടും കല്ലിടാനെത്തിയത്.
എന്തു വിലകൊടുത്തും കല്ലിടല്‍ ചെറുക്കുമെന്ന് നാട്ടുകാര്‍ ഉറച്ച നിലപാടെടുത്തതോടെ കല്ലിടല്‍ നിര്‍ത്തി ഉദ്യോഗസ്ഥരും പൊലീസും മടങ്ങി. ഇതോടെയാണ് ഏകദേശം ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിന് അയവുവന്നത്. സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ കൊടി ഉയരുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് കെ റെയില്‍ കുറ്റിയിടല്‍ നിര്‍ത്തി വച്ചത്.
സിപിഎം സമ്മേളനത്തിനിടെ കെ റെയിലിന്‍റെ പേരില്‍ സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിക്കുന്നത് സമ്മേളനത്തിനു തന്നെ നാണക്കേടാകുമെന്ന് കണ്ടാണ് കല്ലിടല്‍ നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിനു പിന്നാലെ കല്ലിടലും പുനരാരംഭിക്കുകയായിരുന്നു.
Also Read: ETV BHARAT EXCLUSIVE | കെ - റെയില്‍ പുറത്തുവിട്ട ഡി.പി.ആര്‍ വ്യാജം : റെയില്‍വേ മുന്‍ ചീഫ് എഞ്ചിനിയര്‍ അലോക് കുമാര്‍ വര്‍മ