തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള കണ്ണൂര്‍ സര്‍വകലാശാല തീരുമാനം മരവിപ്പിച്ചതിനുപിന്നാലെ വൈസ് ചാന്‍സലർ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറെടുക്കുന്നതായി സൂചന. നിയമവിദഗ്‌ധരുമായി ആലോചിച്ച ശേഷമാണ് ഗവര്‍ണര്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചന നല്‍കി.
വി.സിയുടെ ഭാഗത്ത് ഗുരുതര വീഴ്‌ച : നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലറുടെ ഭാഗത്ത് ഗുരുതരമായ വീഴ്‌ചകള്‍ സംഭവിച്ചതായാണ് വിദഗ്‌ധോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ വിലയിരുത്തല്‍. പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ചുകൊണ്ട് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ വൈസ് ചാന്‍സലര്‍ മാധ്യമങ്ങളെ കണ്ട് ചാന്‍സലറുടെ ഉത്തരവിനെതിരെ സംസാരിച്ചത് ഗുരുതര വീഴ്‌ചയായാണ് രാജ്ഭവന്‍റെ വിലയിരുത്തല്‍. മാത്രമല്ല, ഗവര്‍ണര്‍ക്കെതിരെ നിയമനടപടിയെ കുറിച്ചാലോചിക്കാന്‍ സിന്‍ഡിക്കേറ്റ് വിളിച്ചുകൂട്ടിയ വൈസ് ചാന്‍സലറുടെ നടപടിയും വലിയ പിഴവായി ഗവര്‍ണര്‍ വിലയിരുത്തുന്നു.
ഡൽഹിയിൽ നിന്നെത്തിയാലുടൻ നടപടി : ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓഗസ്റ്റ് 25ന് മടങ്ങിയെത്തിയാലുടന്‍ നടപടിയിലേക്ക് കടക്കും. കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കം നടക്കുന്നതായി 2021 നവംബര്‍ രണ്ടാം വാരത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. 2021 നവംബര്‍ 12നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.
തൊട്ടുപിറ്റേന്ന് തന്നെ അപേക്ഷകളുടെ സൂക്ഷ്‌മ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കിയത് വന്‍ വിവാദത്തിനിടയാക്കി. ഇത് പ്രിയ വര്‍ഗീസിന് വേണ്ടിയാണെന്നായിരുന്നു ആരോപണം. ആരോപണം നിലനില്‍ക്കേ തന്നെ നവംബര്‍ 18ന് അഭിമുഖം പൂര്‍ത്തിയാക്കി.