തിരുവനന്തപുരം: ലോക്‌ഡൗണിൽ കാടിന്‍റെ മക്കൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ പദ്ധതിയുമായി വനംവകുപ്പ്.വനവിഭവങ്ങൾ പൊതുവിപണിയിൽ വിൽപന നടത്താനാകാത്ത സാഹചര്യത്തിലാണ് 'വനിക'ആരംഭിച്ചിരിക്കുന്നത് . കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
കാടിന്‍റെ മക്കൾക്ക് കൈത്താങ്ങായി വനംവകുപ്പിന്‍റെ 'വനിക'
ലോക്‌ഡൗണിന്‍റെ പശ്ചാത്തലത്തിൽ വന നിവാസികൾ ശേഖരിക്കുന്ന വനവിഭങ്ങൾ വിപണിയിലെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത് . ഈ വേളയിൽ 'വനിക'യിലൂടെ കാടിന്‍റെ മക്കൾക്ക് കൈത്താങ്ങാവുകയാണ് വനംവകുപ്പ്
കോട്ടൂർ, മാങ്കോട് തുടങ്ങി 11 ഊരുകളിലായി ഇരുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർ ശേഖരിക്കുന്ന ചക്ക, മാങ്ങ, കശുവണ്ടി, തേൻ, കുല, റബ്ബർ ഷീറ്റ് തുടങ്ങിയവക്ക് വിപണി നൽകുന്ന പദ്ധതിയാണിത് . എക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ സഹകരണത്തോടെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആവശ്യക്കാർക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. ആദിവാസി ഊരുകളിൽ നിന്ന് വനപാലകർ ശേഖരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ അഞ്ച് മണി വരെയുള്ള സമയത്ത് പൊതുജനങ്ങൾക്ക് വാങ്ങാം.
വന നിവാസികളെ കൊവിഡ് പശ്ചാത്തലത്തിൽ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നതിനൊപ്പം ഭക്ഷ്യ, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി നടപ്പിലാക്കിയ വനികയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.