കേരളം

kerala

By

Published : Jun 24, 2023, 8:12 PM IST

ETV Bharat / state

Fever Cases Kerala| സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു; ഇന്നും 13,000ത്തിലധികം പനി ബാധിതര്‍

62 പേര്‍ക്ക് ഡെങ്കിപ്പനിയും 9 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു  പകര്‍ച്ചപ്പനി  fever today  ഡെങ്കിപ്പനി  എലിപ്പനി  Dengue fever  Rat fever  സംശയ നിവാരണത്തിന് കോള്‍ സെന്‍റർ  ദിശ കോള്‍ സെന്‍റര്‍  Disha call center  സര്‍ക്കാര്‍ ആശുപത്രി  കേരളത്തിൽ പനി കൂടുന്നു  പനി ബാധിതരുടെ എണ്ണം കൂടുന്നു  FEVER CASES RAISE IN KERALA  FEVER CASES IN KERALA  FEVER IN KERALA
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു

തിരുവനന്തപുരം :സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം ഉയര്‍ന്നു തന്നെ. ഇന്ന് 13,000ത്തിലധികം പേരാണ് പനിക്ക് ചികിത്സ തേടിയത്. 13,257 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. 167 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 62 പേര്‍ക്ക് ഡെങ്കിപ്പനിയും ഒമ്പത് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

296 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ ഇതുവരെ 2,27,667 പേർ പനി ബാധിച്ച് ചികിത്സ തേടി. 1451 പേര്‍ക്ക് ഡെങ്കിപ്പനിയും 123 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് പനി ബാധിതരുടെ എണ്ണം കൂടുതല്‍. മലപ്പുറം ജില്ലയില്‍ ഇന്ന് 2110 പേരാണ് പനിക്ക് ചികിത്സ തേടിയത്.

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ആയിരത്തിന് മുകളിലാണ് പനി കേസുകള്‍. തിരുവനന്തപുരം 1224, കൊല്ലം 769, പത്തനംതിട്ട 423, ഇടുക്കി 376, കോട്ടയം 616, ആലപ്പുഴ 874, എറണാകുളം 1174, തൃശൂര്‍ 745, പാലക്കാട് 1030, മലപ്പുറം 2110, കോഴിക്കോട് 1529, വയനാട് 581, കണ്ണൂര്‍ 1004, കാസര്‍കോട് 802 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ചികിത്സ തേടിയവരുടെ കണക്കുകള്‍.

ഡെങ്കി ബാധിതര്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍. ജൂലൈ മാസത്തോടെ പനി കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.

സംശയ നിവാരണത്തിന് കോള്‍ സെന്‍റർ :സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി കോള്‍ സെന്‍റര്‍ ആരംഭിച്ചു. നിലവിലെ ദിശ കോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്‍റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.

ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്‌ടര്‍മാര്‍, ഇ-സഞ്ജീവനി ഡോക്‌ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്‌ടര്‍മാരോട് സംസാരിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1, സിക്ക, ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പലതരം രോഗങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുകയാണ്.

രോഗത്തിന്‍റെ ആരംഭത്തിലും ചികിത്സ ഘട്ടത്തിലും അതുകഴിഞ്ഞുമുള്ള സംശയങ്ങള്‍ക്ക് ഇവിടെ നിന്നും പരിഹാരമുണ്ടാകും. മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകര്‍ച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്‌ദ ഡോക്‌ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറുന്നതാണ്.

വീട്ടിലുള്ള ആര്‍ക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂര്‍ച്ഛയോ ഉണ്ടായാല്‍ ദിശ നമ്പരിലേക്ക് വിളിക്കാം. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്‌ടര്‍മാര്‍ പറഞ്ഞുതരും. ആവശ്യമായവര്‍ക്ക് അന്നേരം തന്നെ ഇ-സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്‍റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056എന്നീ നമ്പരുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കണം : സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെയും പനി ബാധിതരുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ അധിക ഡോക്‌ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ താത്‌കാലികമായി നിയമിക്കണമെന്ന് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗനിര്‍ണയം, രോഗീപരിചരണം, വിവിധ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാതെ നോക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമാണ്. പനി ബാധിതരുടെ എണ്ണം അഞ്ച് മടങ്ങോളം കൂടിയ സാഹചര്യത്തില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തണം.

പൊതു സ്ഥലം മാറ്റം, വിരമിക്കല്‍ എന്നിവയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഉണ്ടായിട്ടുള്ള ഡോക്‌ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപെട്ടു.

ABOUT THE AUTHOR

...view details