കേരളം

kerala

Vakkom Purushothaman| കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു; വിടവാങ്ങിയത് ലോക്‌സഭയിലും നിയമസഭയിലും ഒരുപോലെ തിളങ്ങിയ നേതാവ്

By

Published : Jul 31, 2023, 3:32 PM IST

Updated : Jul 31, 2023, 5:50 PM IST

അഞ്ച് തവണ നിയമസഭ സാമാജികനായ അദ്ദേഹം സ്‌പീക്കറായും ധനമന്ത്രിയായും പ്രവര്‍ത്തിച്ചു

Vakkom Purushothaman  Vakkom Purushothaman passed away  Congress Leader  Congress  Speaker  Finance Minister  കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു  നിയമസഭ  മുതിർന്ന കോൺഗ്രസ് നേതാവ്  കോൺഗ്രസ് നേതാവ്  കോൺഗ്രസ്  വക്കം പുരുഷോത്തമൻ  കരുണാകരൻ  മുഖ്യമന്ത്രി  ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലേക്ക്  ആലപ്പുഴ  ലോക്‌സഭ
കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തും.

രാഷ്‌ട്രീയ യാത്ര ഇങ്ങനെ: 1928ൽ തിരുവനന്തപുരത്തെ ചിറയിൻകീഴിലെ ഗ്രാമമായ വക്കത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ആറ്റിങ്ങലിനെ പ്രതിനിധീകരിച്ച് 1970 ൽ നിയമസഭയിലെത്തിയ വക്കം പുരുഷോത്തമൻ 1982ൽ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്‌പീക്കറുമായി. 1984 ൽ ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1989ലും ആലപ്പുഴയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലേക്കെത്തി.

1977, 1980, 1982, 2001 കാലത്തും ആറ്റിങ്ങലിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എകെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്‌പീക്കറായും ശേഷം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോൾ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1993 മുതൽ 1996 വരെ ആന്‍റമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ ലഫ്റ്റനന്‍റ് ഗവർണറുമായിരുന്നു. 2011 മുതൽ 2014 വരെ മിസോറാം ഗവർണറായും 2014 ൽ ത്രിപുര ഗവർണറായും പ്രവർത്തിച്ചു. പിനീട് പൊതുരംഗത്ത് നിന്ന് വിടപറഞ്ഞ വക്കം പുരുഷോത്തമൻ വിശ്രമ ജീവിതത്തിലായിരുന്നു.

Also Read: 'ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കളാണ് കേരളത്തിന് ആവശ്യം'; കല്ലറ സന്ദര്‍ശിച്ച് ഇകെ നായനാരുടെ മകന്‍ കൃഷ്‌ണ കുമാര്‍

അനുശോചിച്ച് രാഷ്‌ട്രീയ കേരളം:ആരെയും കൂസാത്ത ഒരു സമ്മര്‍ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍, കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി, വ്യക്തതയും കണിശതയുമുള്ള നിലപാടുകളാണ് വക്കത്തിന്‍റേതെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

വക്കത്തിന്‍റെ വിയോഗം തനിക്ക് വ്യക്തിപരമായി വലിയ നഷ്‌ടമാണ്. താൻ ആദ്യം നിയമസഭയിലെത്തുന്നത് വക്കം സ്‌പീക്കറായിരിക്കവെയാണ്. പിന്‍ബെഞ്ചുകാരനായ തന്നെ അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചുവെന്നും അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിക്കുകയും ഉപദേശിക്കേണ്ടിടത്ത് ഉപദേശിക്കുകയും തിരുത്തേണ്ടിടത്ത് തിരുത്തുകയും ചെയ്‌തുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

വഴികാട്ടിയെന്ന് ഷംസീര്‍, മികച്ച പാർലമെന്‍റേറിയനെന്ന് ശിവന്‍കുട്ടി: നിയമസഭ സ്‌പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമനെന്ന് നിയമസഭ സ്‌പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. ഏറ്റവും കൂടുതൽ കാലം നിയമസഭ സ്‌പീക്കർ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും നിയമസഭ സ്‌പീക്കർ ആയിരുന്നപ്പോഴും, ഗവർണർ ആയിരുന്നപ്പോഴും, മന്ത്രിയായിരുന്നപ്പോഴുമുള്ള ജീവിതാനുഭവങ്ങൾ ഏറെനേരം അദ്ദേഹം തന്നോട് പങ്കുവച്ചിരുന്നുവെന്നും ഷംസീർ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം ജനങ്ങളുടെ മനസിൽ ഇടംപിടിച്ച നേതാവിനെയാണ് നഷ്‌ടമായിരിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അനുശോചിച്ചു. മികച്ച പാർലമെന്‍റേറിയനും ഭരണാധികാരിയുമായിരുന്നു വക്കം പുരുഷോത്തമനെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Also Read: 'ഇല്ലാ... ഇല്ല മരിച്ചിട്ടില്ല, ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല'; അതിവൈകാരികമായി പുതുപ്പള്ളി, ഉച്ചത്തിൽ അലറിക്കരഞ്ഞ് ആയിരങ്ങൾ

Last Updated : Jul 31, 2023, 5:50 PM IST

ABOUT THE AUTHOR

...view details