കേരളം

kerala

By

Published : Jan 15, 2020, 11:54 AM IST

ETV Bharat / state

കെപിസിസിയില്‍ 'ഒരാള്‍ക്ക് ഒരു പദവി' തീരുമാനത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം

എംഎല്‍എമാരെയും എംപിമാര്‍ക്കുമെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പുയരുകയും ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നടപ്പാക്കണമെന്നുമായിരുന്നു അണികളുടെ ആവശ്യം

കെപിസിസി  കെപിസിസി പുനഃസംഘടന  മുല്ലപ്പള്ളി രാമചന്ദ്രൻ  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  രമേശ് ചെന്നിത്തല  ഉമ്മന്‍ചാണ്ടി  high command  kpcc reshuffle  ramesh chennithala  mullappally ramachandran
കെപിസിസി

തിരുവനന്തപുരം:മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം വര്‍ക്കിങ് പ്രസിഡന്‍റുമാരായി സ്ഥാനമേറ്റ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരൊഴികെയുള്ള എംഎല്‍എമാരെയും എംപിമാരെയും കെപിസിസി ഭാരവാഹികളാക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഏകദേശ ധാരണയായത്. കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡുമായി കേരളത്തിലെ മൂന്ന് നേതാക്കളും ഒരുമിച്ച് നടത്തിയ ചര്‍ച്ചയില്‍ ഭാരവാഹികളുടെ കാര്യത്തിലും ഏകദേശ ധാരണയായെന്നാണ് സൂചന.

ഐ ഗ്രൂപ്പില്‍ നിന്ന് കെ.മോഹന്‍കുമാര്‍, എ.എ.ഷുക്കൂര്‍, പി.എം.നിയാസ്, സജി ജോസഫ്, പഴകുളം മധു, കെ.സുരേന്ദ്രന്‍, എന്‍.സുബ്രമണ്യന്‍ എന്നിവരുടെയും എ ഗ്രൂപ്പില്‍ നിന്ന് ജെയ്‌സണ്‍ ജോസഫ്, സി.ചന്ദ്രന്‍, ടി.സിദ്ദിഖ്, അബ്ദുള്‍ മുത്തലിബ്, മുല്ലപ്പള്ളി പക്ഷത്ത് നിന്ന് കെ.പി.അനില്‍കുമാര്‍, ജി.രതികുമാര്‍, കൊച്ചുമുഹമമ്മദ് എന്നിവരുടെയും വി.എം.സുധീരനെ അനുകൂലിക്കുന്ന ടോമി കല്ലാനി, ജോണ്‍സണ്‍ എബ്രഹാം എന്നിവരുടെയും നിയമന കാര്യത്തില്‍ ചര്‍ച്ചകളില്‍ ഏകദേശ ധാരണയായി.

ആകെ 25 ഭാരവാഹികള്‍ എന്ന കാര്യത്തിലും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും തമ്മിലും ധാരണയിലെത്തി. വര്‍ക്കിങ് പ്രസിഡന്‍റായിരുന്ന എം.ഐ.ഷാനവാസ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കേണ്ടത് സംബന്ധിച്ച് തീരുമാനമായില്ല. ജനുവരി 18ന് ഡല്‍ഹിയില്‍ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. എംഎല്‍എമാരെയും എംപിമാരെയും കുത്തിനിറച്ച ഭാരവാഹി പട്ടിക എ, ഐ ഗ്രൂപ്പുകള്‍ കെപിസിസി പ്രസിഡന്‍റിന് കൈമാറിയതോടെയാണ് ഇതിനെതിരെ എതിര്‍പ്പുയര്‍ന്നത്. എംഎല്‍എമാരെയും എംപിമാര്‍ക്കുമെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പുയരുകയും ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നടപ്പാക്കണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യത്തിനാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details