തിരുവനന്തപുരം : സർക്കാരിൻ്റെ വിവിധ നിർമാണ പദ്ധതികളുടെ രൂപകല്‍പ്പനയില്‍ വാസ്‌തുവിദ്യ ഗുരുകുലത്തിൻ്റെ അറിവുകൾ (CM About Knowledge of Architecture Gurukula ) പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi vijayan). വാസ്‌തുവിദ്യ ഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിലെ സാംസ്‌കാരിക വകുപ്പ് ഡയറക്‌ടറേറ്റില്‍ നടന്നുവരുന്ന പൈതൃകോത്സവം 2023 ദേശീയ സെമിനാറുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൃഷ്‌ടിപരമായ മേഖലകളിലെ നമ്മുടെ പാരമ്പര്യത്തെ സംരക്ഷിക്കാനാണ് വാസ്‌തുവിദ്യ ഗുരുകുലം നിലകൊള്ളുന്നത്. വാസ്‌തുവിദ്യ ഗുരുകുലം രൂപീകരിച്ചത് കേരളീയ ചുമർച്ചിത്രകല പാരമ്പര്യത്തെ ജനകീയമാക്കുന്നതിനാണ്. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് വരച്ച നമ്മുടെ ചുമർച്ചിത്രങ്ങൾ ഇന്ത്യൻ പാർലമെൻ്റ്, വത്തിക്കാൻ കൊട്ടാരം, അമേരിക്കയിലെ വൈറ്റ് ഹൗസ് തുടങ്ങിയവയുടെ അകത്തളങ്ങളെ അലങ്കരിക്കുന്നു എന്നത് അഭിമാനകരമാണ്.
സാംസ്‌കാരിക പൈതൃകത്തിൻ്റെ ഭാഗമായ കരകൗശല സൃഷ്‌ടികളുടെ പ്രോത്സാഹനത്തിനും വില്‍പന സാധ്യതകൾക്കുമായി സംസ്ഥാന സർക്കാർ ആരംഭിച്ച ഗ്രാമീണ കലാകേന്ദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല ഗുരുകുലത്തിനാണ്. ഇതിനോടകം രാജ്യത്തെ നിരവധി പൈതൃക നിർമിതികളുടെ സമ്പൂർണ ഡോക്യുമെൻ്റേഷൻ ഏറ്റെടുത്ത് നടപ്പാക്കാൻ വാസ്‌തുവിദ്യ ഗുരുകുലത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യർ തൻ്റെ പ്രസംഗം ആരംഭിച്ചത് ദേവാസുരം സിനിമയിലെ 'വന്ദേ മുകുന്ദഹരേ' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു. സെമിനാറിൻ്റെ സുവനീർ, മുഖ്യമന്ത്രിയിൽ നിന്നും മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. കേരളീയ ചുമർചിത്രരീതികളും പ്രകൃതിദത്തമായ നിറങ്ങളും ഉപയോഗിച്ച് പ്രശസ്‌ത കലാകാരൻ സുരേഷ് മുതുകുളം വരച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഛായാചിത്രവും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.