തിരുവനന്തപുരം:പാളയം നന്ദാവനത്തെകോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഓഫിസില്‍ സംഘര്‍ഷം. ശശി തരൂരിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ഡിസിസിയുടെ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷുമാണ് തമ്മിലടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഘര്‍ഷം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് ഡിസിസിയില്‍ പ്രാദേശിക നേതാക്കളുടേയും പ്രവര്‍ത്തകരെുടേയും യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ തമ്പാനൂര്‍ സതീഷ്, ശശി തരൂരിനെതിരെ മോശം പരാമര്‍ശം നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തരൂരിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ പ്രവീണ്‍ കുമാര്‍ തന്നെ മര്‍ദിച്ചുവെന്ന് ആരോപിച്ച് തമ്പാനൂര്‍ സതീഷ് ഡിസിസി പ്രസിഡന്‍റ് പാലോട് രവിക്ക് പരാതി നല്‍കി.
'തരൂരിന്‍റെ ഓഫിസ് സ്റ്റാഫുകള്‍ കൈയടക്കി':യോഗത്തില്‍ താന്‍ തരൂരിനെ വിമര്‍ശിച്ചതാണ് പേഴ്‌സണല്‍ സ്റ്റാഫുകളെ ചൊടിപ്പിച്ചതെന്നും ഇതിനാലാണ് ഇവര്‍ തന്നെ മര്‍ദിച്ചതെന്നുമാണ് സതീഷ് ആരോപിക്കുന്നത്. തരൂര്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് സഹകരിക്കുന്നില്ല. തരൂരിന്‍റെ ഓഫിസ് പ്രധാനമായും സ്റ്റാഫുകള്‍ കൈയടക്കി. സംഭവത്തില്‍ പൊലീസ് പരാതി നല്‍കണമോ എന്നുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ നാളെ (ഏപ്രില്‍ മൂന്ന്) രാവിലെ ഡിസിസി പ്രസിഡന്‍റ് പാലോട് രവിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം തീരുമാനിക്കും. ഡിസിസിക്കുള്ളില്‍ തരൂരിനെതിരെ പറയുന്നവരെ കായികമായി നേരിടാനുള്ള നടപടി വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും തമ്പാനൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ|'സേവനം വേണ്ടെന്ന് പറഞ്ഞാല്‍ പാര്‍ട്ടി വിടും, അഭിപ്രായം പറയാന്‍ പറ്റില്ലെങ്കില്‍ വായ തുറക്കില്ല': കെ മുരളീധരന്‍
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസിലെ നേതൃത്വത്തിന് പുറമേ പ്രവര്‍ത്തകര്‍ക്കിടയിലും വിയോജിപ്പുണ്ടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച, വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടിയില്‍ കെ മുരളീധരനെ പ്രസംഗിക്കാന്‍ ക്ഷണിക്കാത്തത് ശരിയായില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഡിസിസിയുടെ യോഗത്തിനിടെ പ്രാദേശിക നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ഇത്തവണയും തരൂര്‍ തന്നെ തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മത്സരിക്കണമെന്ന തരത്തില്‍ ഒരു വിഭാഗം ചര്‍ച്ച ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, മുന്‍ കാലങ്ങളിലെ പോലെ തന്നെ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ തരൂരിന്‍റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തുകൊണ്ട് പരസ്യമായി രംഗത്തെത്തുന്ന സ്ഥിതിയുണ്ട്.
ALSO READ|'മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നു'; നേതൃത്വത്തിന്‍റേത് തെറ്റായ നടപടിയെന്ന് ശശി തരൂര്‍
മുരളീധരനെ പ്രസംഗിപ്പിക്കാത്തതില്‍ വിമര്‍ശനവുമായി തരൂര്‍:എന്‍എസ്‌എസിന്‍റെ പൊതുപരിപാടിയില്‍ പങ്കെടുത്ത ശശി തരൂരിന്‍റെ നടപടിക്കെതിരെയും പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. അതേസമയം, വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടിയില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനെ പ്രസംഗിക്കാന്‍ അവസരം നിഷേധിച്ചതില്‍ ശശി തരൂര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഒരേ പോലെ കാണണമായിരുന്നുവെന്നും പാര്‍ട്ടിയെ നല്ല രീതിയില്‍ കൊണ്ടുപോവണമെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നുമാണ് തരൂര്‍ പ്രതികരിച്ചത്.