തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനും കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ആവര്‍ത്തിച്ചിട്ടുള്ളതായ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കള്ളവോട്ട് തടയാന്‍ വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും നല്‍കി.
വോട്ടര്‍പ്പട്ടിക സംബന്ധിച്ച പരാതികളില്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ ആവർത്തിച്ചുള്ള പേരുകൾ, സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എന്‍ട്രികളും, ഒരേ വോട്ടര്‍ നമ്പരില്‍ വ്യത്യസ്ത വിവരങ്ങളുമായ എന്‍ട്രികളും കണ്ടെത്തിയിരുന്നു. സാധാരണഗതിയില്‍ സമാന എന്‍ട്രികള്‍ വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയാല്‍ ഇറോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ് വെയർ എന്നിവ ഉപയോഗിച്ച് കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ സമാനമായ വോട്ടര്‍മാരെ ഒഴിവാക്കുന്നതിനല്ല, വോട്ടര്‍പട്ടികയിലേക്ക് തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശമുണ്ട്.
ഈ സാഹചര്യത്തിലാണ്, 140 മണ്ഡലങ്ങളിലും പട്ടികയില്‍ സമാന എന്‍ട്രികള്‍ വിശദമായ പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് 25നകം പരിശോധന പൂര്‍ത്തിയാക്കണം. സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടര്‍മാരുടെ വിവരങ്ങള്‍ എറോനെറ്റ് സോഫ്റ്റ് വെയറിലെ ലോജിക്കല്‍ ഇറര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്ത് തലത്തില്‍ തയാറാക്കണം. ഈ പട്ടിക ബി.എല്‍.ഒമാര്‍ക്ക് നല്‍കി ഫീല്‍ഡ് തല പരിശോധന നടത്തി യഥാര്‍ഥ വോട്ടര്‍മാരെ കണ്ടെത്തണം. വോട്ടര്‍സ്ളിപ്പ് വിതരണത്തിനൊപ്പം ഈ പ്രക്രിയ നടത്തിയാല്‍ മതിയാകും. ഇതിനൊപ്പം വോട്ടര്‍മാര്‍ക്ക് യഥാര്‍ഥ എന്‍ട്രി ഉപയോഗിച്ച് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ എന്ന് ബോധ്യപ്പെടുത്തുകയും വേണമെന്നും നിർദേശമുണ്ട്.