തിരുവനന്തപുരം:ആനാട് പുത്തൻപാലം കള്ള് ഷാപ്പിലെ ജീവനക്കാരനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ പ്രതികളെ പ്രതിസ്ഥാനത്ത് ചേർത്ത് വിചാരണ നേരിടാൻ കോടതി ഉത്തരവിട്ടു. ആനാട് സ്വദേശി നെട്ടറക്കോണം ഷിബു, ആര്യനാട് സ്വദേശി അജയൻ എന്നിവരെയാണ് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഏപ്രിൽ 15നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
നെടുമങ്ങാട് റേഞ്ചിലെ പുത്തൻപാലം കള്ള് ഷാപ്പിലെ ജീവനക്കാരനായിരുന്ന ആനാട് സ്വദേശി ലാലു എന്ന് വിളിക്കുന്ന ബാലചന്ദ്രനെ കള്ള് ഷാപ്പിൻ്റെ ബിനാമി നടത്തിപ്പുകാരായിരുന്ന നെട്ടറക്കോണം ഷിബുവിൻ്റെയും ആര്യനാട് അജയൻ്റെയും നേതൃത്വത്തിലുള്ള എട്ടോളം പേർ ചേർന്ന് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ആക്രമണത്തിൽ ബാലചന്ദ്രൻ്റെ വലത്തെ കൈയിലെ രണ്ട് വിരലുകളും, കാൽപാദങ്ങളും പൂർണമായും വേർപ്പെട്ടു. കള്ളിൽ സ്‌പിരിറ്റ് കലർത്തി വിൽക്കാൻ ആവശ്യപ്പെട്ടത് എതിർത്തതാണ് അക്രമണത്തിന് കാരണം.
കൃത്യത്തിന് മൂന്നാം നാൾ ആശുപത്രി കിടക്കയിൽ വച്ച് നെടുമങ്ങാട് പൊലീസ് മുൻപാകെ ബാലചന്ദ്രൻ മൊഴി കൊടുത്തിരുന്നു. തന്നെ ആക്രമിച്ചവരുടെ പേര് വിവരങ്ങൾ പൊലീസിനോട് പറഞ്ഞ് കൊടുത്തിരുന്നുവെന്നും പ്രതികളുടെ രാഷ്‌ട്രീയ സ്വാധീനത്താൽ പൊലീസ് യഥാർഥ പ്രതികളെ ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയതെന്നും ചീഫ് വിസ്‌താരത്തിനിടെ ബാലചന്ദ്രൻ ആറാം അഡീഷണൽ സെഷൻസ് ജഡ്‌ജ് കെ.വിഷ്‌ണു മുമ്പാകെ മൊഴി നൽകി.
പൊലീസ് ഒഴിവാക്കിയ പ്രതികളെ കൂടി ഉൾപ്പെടുത്തി വിചാരണ നടത്തണമെന്ന പ്രോസിക്യൂഷൻ അപേക്ഷ അനുവദിച്ച് കൊണ്ട് തുടർന്ന് വിചാരണനടപടികൾ കോടതി നിർത്തിവച്ചു. സാക്ഷി കോടതി മുമ്പാകെ പറഞ്ഞ പ്രതികളോട് നവംബർ 14 ന് കോടതി മുമ്പാകെ ഹാജരാകാൻ കോടതി സമൻസ് ഉത്തരവ് ചെയ്‌തു.
കരകുളം സ്വദേശി ലിജേഷ്, കാഞ്ഞിരംപാറ സ്വദേശികളായ പ്രവീൺ, ബിനുകുമാർ, ഉണ്ണി, ഏണിക്കര സ്വദേശി അനിൽകുമാർ, കരകുളം സ്വദേശി വിനോദ്, പാറക്കുഴി സ്വദേശി ശ്യാം എന്നിവരാണ് വിചാരണ നേരിടുന്ന ഒന്നു മുതൽ ഏഴ് വരെ പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.