തിരുവനന്തപുരം :ജവാന്‍റെ വില 10 ശതമാനം വര്‍ധിപ്പിക്കണമെന്ന് ബെവ്കോ ശുപാര്‍ശ. സ്‌പിരിറ്റിന്‍റെ വില കൂടിയ സാഹചര്യത്തിലാണ് ബെവ്കോ സർക്കാരിനോട് വില വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. വിലകുറഞ്ഞ വിദേശമദ്യങ്ങള്‍ക്ക് വിലകൂട്ടുന്ന കാര്യവും ആലോചനയിലാണ്.
മദ്യ നിര്‍മാണ കമ്പനികള്‍ വില കുറഞ്ഞ മദ്യ ഉത്പാദനം കുറച്ചതോടെ ബെവ്റേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകളില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. സ്‌പിരിറ്റിന്‍റെ വില കൂടിയതിനാല്‍ മദ്യത്തിന് വില വര്‍ധിപ്പിക്കണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. ഇതിനുപിന്നാലെയാണ് ബെവ്കോയും ഇതേ ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിൽ ഉത്‌പാദിപ്പിക്കുന്ന ജവാന്‍ റമ്മിന്‍റെ ഉള്‍പ്പടെ വില കുറഞ്ഞ ബ്രാന്‍ഡുകളുടെ വില കൂട്ടണമെന്ന ശുപാര്‍ശയാണ് ബെവ്‌കോ മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ ജവാന് ലിറ്ററിന് 600 രൂപയാണ്. 53 രൂപയാണ് ഒരു ലിറ്റര്‍ സ്‌പിരിറ്റിന്‍റെ നേരത്തെ ഉണ്ടായിരുന്ന വില.
അത് 73 രൂപയായി ഉയര്‍ന്നു. വില ഉയര്‍ന്ന സാഹചര്യത്തില്‍ മദ്യ നിര്‍മാണ കമ്പനികള്‍ ഉയര്‍ത്തുന്ന ആവശ്യം ന്യായമാണെന്ന നിലപാടിലാണ് ബെവ്കോയും. നാല് വര്‍ഷം മുന്‍പാണ് സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയത്.
ബെവ്കോയുടെ ശുപാര്‍ശ നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. അനുകൂല തീരുമാനമുണ്ടായാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മദ്യത്തിന്‍റെ വിലയും കൂടാനാണ് സാധ്യത.