തിരുവനന്തപുരം:കുഞ്ഞിനെ തിരികെ ലഭിക്കാൻ അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ്, ശിശുക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവിടങ്ങളില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അനുപമ ഏകദിന സത്യഗ്രഹം നടത്തിയത്.
രാവിലെ 10 മണി മുതല്‍ 5 മണി വരെയായിരുന്നു സത്യഗ്രഹം. ആശ്വാസം നല്‍കുന്ന സര്‍ക്കാര്‍ ഇടപെടലിന്‍റെ ഉറപ്പുമായാണ് സമരം അവസാനിപ്പിച്ച് അനുപമ മടങ്ങുന്നത്. രാവിലെ സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അനുപമയെ വിളിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഉച്ചയോടെ ഇക്കാര്യത്തിലെ സര്‍ക്കാര്‍ തീരുമാനം വന്നു.