കേരളം

kerala

By

Published : Jun 3, 2023, 11:56 AM IST

ETV Bharat / state

നിയമലംഘനങ്ങള്‍ കുറയട്ടെ, എഐ കാമറ വഴി പിഴ ഈടാക്കുന്നത് ജൂൺ 5 മുതല്‍

എ ഐ കാമറകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്നാണ് പരിശോധന റിപ്പോര്‍ട്ട് കൈമാറുന്നത്. പിഴ ഈടാക്കി തുടങ്ങുന്ന ജൂണ്‍ അഞ്ചിന് എല്ലാ എ ഐ കാമറകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

AI camera  AI camera fine  kerala mvd  kerala ai camera fine  എ ഐ കാമറ  ട്രാഫിക് നിയമ ലംഘനം  സേഫ് കേരള പദ്ധതി  മോട്ടോർ വാഹനവകുപ്പ്
AI Camera

തിരുവനന്തപുരം:ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ ഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) കാമറകളിലൂടെ ജൂൺ 5 തിങ്കളാഴ്‌ച മുതൽ പിഴ ഈടാക്കും. ഗതാഗത വകുപ്പ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കി. 726 കാമറകളുടെയും പ്രവർത്തനം പരിശോധിക്കുന്നതിനായി നിയോഗിച്ച സാങ്കേതിക സമിതി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.

ഏപ്രിൽ 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എ ഐ കാമറകളുടെ ഉദ്‌ഘാടനം നിർവഹിച്ചത്. ആദ്യത്തെ ഒരു മാസം ബോധവത്ക്കരണം നൽകുകയും മെയ് 20 മുതൽ പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ വിവാദമായതോടെയാണ് പിഴ ഈടാക്കുന്നത് ജൂൺ 5 ലേക്ക് മാറ്റിയത്.

എ ഐ കാമറകൾ സ്ഥാപിച്ചതിന് ശേഷം പ്രതിദിനം ശരാശരി രണ്ടര ലക്ഷം നിയമലംഘനങ്ങളാണ് നടക്കുന്നത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ച സമയത്ത് നാല് ലക്ഷത്തോളം നിയലംഘനങ്ങളാണ് ഉണ്ടായിരുന്നത്. ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങുമ്പോൾ നിയമലംഘനങ്ങൾ ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ.

എ ഐ കാമറയിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളും അവയ്‌ക്ക് ചുമത്തുന്ന പിഴയും

  • ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യൽ - പിഴ 500
  • ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യൽ - പിഴ 500
  • ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേര്‍ ഒരേസമയം യാത്ര ചെയ്‌താല്‍ - പിഴ 1000
  • ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് - പിഴ 2000
  • നാലുചക്ര വാഹനങ്ങളിൽ സീറ്റ്‌ബെൽറ്റില്ലാതെ യാത്രചെയ്യുന്നത് - പിഴ 500
  • അമിതവേഗം - പിഴ 1500
  • അനധികൃത പാർക്കിങ്ങ് - പിഴ 250 രൂപ

ചുവപ്പ് സിഗ്നൽ ലംഘനവും എ ഐ കാമറ വഴി കണ്ടെത്തും. റോഡിലെ സ്റ്റോപ്പ് ലൈൻ മുറിച്ചുകടക്കുന്ന നിയമലംഘനങ്ങളും എ ഐ കാമറ കണ്ടെത്തും എന്നാൽ ഇതിന് തത്കാലം പിഴ ഈടാക്കില്ല.

അതേസമയം ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടിക്ക് പിഴ ഈടാക്കാൻ സർക്കാർ തുടക്കത്തിൽ എടുത്ത തീരുമാനം കടുത്ത അതൃപ്‌തി ഉണ്ടാക്കിയിരുന്നു. പൊതുജന താത്പര്യ പ്രകാരം ഇതില്‍ പിഴ ഈടാക്കുന്നതില്‍ താല്‍ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതി ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജു കേന്ദ്രത്തിന് കത്തയക്കുകയും ചെയ്‌തു.

കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ ഇതില്‍ സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കൂ. ബോധവത്കരണത്തിന്‍റെ ഭാഗമായി ഇതുവരെ 42,000 പേർക്കാണ് നോട്ടിസ് അയച്ചത്. അതേസമയം, പിഴ ഈടാക്കി തുടങ്ങുന്ന ജൂണ്‍ അഞ്ചിന് എല്ലാ എ ഐ കാമറകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

Also Read :എ ഐ കാമറ പദ്ധതി; 'തീരുമാനം ഗതാഗത സെക്രട്ടറി അടങ്ങുന്ന ടീമിന്‍റേത്, ഞാന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് രൂപരേഖ തയ്യാറായി': ആര്‍ ശ്രീലേഖ

ABOUT THE AUTHOR

...view details